ചെറുപുഴ പാലവും നവീകരിച്ച മാനന്തവാടി-വിമലനഗർ-പേര്യ റോഡും പൊതുമരാമത്ത് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ നാടിനു സമർപ്പിച്ചു. ചൂട്ടക്കടവ് പാറക്കൽ ബിൽഡിങിൽ നടന്ന ചടങ്ങിൽ ഒ.ആർ കേളു എംഎൽഎ അധ്യക്ഷത വഹിച്ചു. ഗ്രാമ-നഗര വിത്യാസമില്ലാതെ നാടിന്റെ വികസനമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും നല്ല ഭാവിക്കായി നവകേരളത്തെ കെട്ടിപടുക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കൂടുതൽ സൂക്ഷ്മതയും സുതാര്യതയും വേണ്ട പ്രവർത്തിയാണ് പാലം നിർമ്മാണം. ഉദ്ഘാടനത്തിനു മുമ്പു തന്നെ പാലം പൂർണ്ണമായി ഗതാഗതയോഗ്യമാണെന്ന് ഉറപ്പാക്കാൻ സർട്ടിഫിക്കറ്റ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് പൊതുമരാമത്ത് മാന്യുലിൽ നിർബന്ധമാക്കി. ഇത്തരത്തിൽ സുരക്ഷിത സർട്ടിഫിക്കറ്റ് ഉറപ്പാക്കി ഉദ്ഘാടനം ചെയ്യുന്ന സംസ്ഥാനത്തെ മൂന്നാമത്തെ പാലമാണ് ചെറുപുഴ പാലമെന്നും മന്ത്രി അറിയിച്ചു. കേരളത്തിലെ പൊതുമരാമത്ത് റോഡുകളിൽ വലിയ മാറ്റമുണ്ടായിട്ടുണ്ട്. ഫണ്ടിന്റെ ലഭ്യതക്കുറവ് കാരണം തകർന്നു കിടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ റോഡുകൾ കൂടി ഒറ്റപദ്ധതിയിലൂടെ നവീകരിക്കാനുള്ള നിർദേശം ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. മലയോര ഹൈവേ, കണ്ണൂർ എയർപോർട്ട് റോഡ് തുടങ്ങിയ വികസന പ്രവർത്തനങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്ന് ഒ.ആർ കേളു എം.എൽ.എ പറഞ്ഞു.

3.52 കോടി ചെലവിൽ 23.32 മീറ്റർ നീളത്തിൽ 11.05 വീതിയിൽ ഒറ്റ സ്പാനിലാണ് ചെറുപുഴ പാലം നിർമ്മിച്ചിരിക്കുന്നത്. അനുബന്ധ റോഡായി പാലത്തിനിരുവശത്തുമായി മൊത്തം 500 മീറ്റർ നീളത്തിൽ ബിറ്റുമിനസ് മെക്കാഡം ടാറിങും പൂർത്തിയാക്കിയിട്ടുണ്ട്. മാനന്തവാടി-വിമലനഗർ-പേര്യ റോഡിലെ രണ്ട് കിലോ മീറ്റർ ദൂരമാണ് ബിഎം ആൻഡ് ബിസി പ്രതലത്തോടു കൂടി 1.99 കോടി രൂപ ചെലവിൽ നവീകരിച്ചത്. ചടങ്ങിൽ മാനന്തവാടി നഗരസഭ അധ്യക്ഷൻ വി.ആർ പ്രവീജ്, മുൻ മന്ത്രി പി.കെ ജയലക്ഷ്മി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ബാബു, പൊതുമരാമത്ത് നിരത്തുകൾ നോർത്ത് സർക്കിൾ സുപ്രണ്ടിങ് എൻജിനീയർമാരായ ഇ.ജി വിശ്വപ്രകാശ്, പി.കെ മിനി, എക്‌സിക്യൂട്ടിവ് എൻജിനീയർ കെ.എം ഹരീഷ്, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.