സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംവിധാനം കൂടുതൽ മെച്ചപ്പെടുത്താനും വിപുലമാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. പദ്ധതിക്കാവശ്യമായ വിഹിതം ബജറ്റിൽ വകയിരുത്തും. 2010-ൽ 100 സ്‌കൂളുകളിൽ 4400 കേഡറ്റുകളുമായി തുടങ്ങിയ പദ്ധതിയിലൂടെ 1,25,000 കുട്ടികൾ പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്.

നിലവിൽ 701 സ്‌കൂളുകളിലായി 60,000 ലേറെ കുട്ടികൾ പരിശീലനത്തിലാണ്. പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉപയോഗിക്കാതെ കിടക്കുന്ന സി.എസ്.ആർ ഫണ്ട് പദ്ധതിക്ക് ലഭ്യമാക്കുന്ന കാര്യം ആലോചിക്കും. യൂണിഫോംഡ് ഫോഴ്‌സ് റിക്രൂട്ട്‌മെന്റിന് വെയിറ്റേജ് നൽകുന്ന കാര്യവും പരിഗണിക്കും. വിപുലമായ പ്രവർത്തനങ്ങളുമായി സ്റ്റുഡന്റ് പോലീസ് സംവിധാനത്തെ മുന്നോട്ടുകൊണ്ടുപോകാൻ യോഗത്തിൽ ധാരണയായി.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, ആഭ്യന്തര സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, സ്റ്റുഡന്റ് പോലീസ് കേഡറ്റ് നോഡൽ കമ്മിറ്റി ചെയർപേഴ്‌സൺ എ.ഡി.ജി.പി. ആർ ശ്രീലേഖ, കൺവീനർ ഐ.ജി പി. വിജയൻ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ, ഡയറക്ടർ ജനറൽ ഓഫ് എജ്യുക്കേഷൻ കെ. ജീവൻ ബാബു തുടങ്ങിയവർ സംബന്ധിച്ചു.