പ്രകൃതിക്ഷോഭം നേരിടാനുളള എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ബാണാസുര സാഗർ അണക്കെട്ട് തുറന്ന സാഹചര്യത്തിൽ നിലവിലെ സ്ഥിതികളും യോഗം വിലയിരുത്തി. ഒന്നരമീറ്ററോളം ജലനിരപ്പ് ഉയരാനുളള സാധ്യത കണക്കിലെടുത്താണ് ആളുകളെ സുരക്ഷിത സഥലങ്ങളിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുന്നത്.

അപകടമേഖലകളിൽ നിന്നും മാറാൻ വിസമ്മതിക്കുന്നവരെയും അടിയന്തരമായി മാറ്റും. ഇവരെ മാറ്റുന്നതിനുളള ചുമതല വില്ലേജ് ഓഫീസർമാർക്കാണ്. ഇതിനായി ജനപ്രതിനിധികളുടെ സഹായവും തേടും. കഴിഞ്ഞ വർഷത്തെ പ്രളയമേഖലകൾ പരിശോധിച്ചതു പ്രകാരം ഒരു ലക്ഷത്തോളം പേരെയെങ്കിലും മാറ്റാനുളള തയ്യാറെടുപ്പുകളാണ് വയനാട്ടിൽ സർക്കാർ നടത്തിയിരിക്കുന്നത്.

ബാണാസുര പ്രത്യക്ഷമായി ബാധിക്കുന്ന കാഞ്ഞിരങ്ങാട്, പെരിങ്ങല്ലൂർ, വെളളമുണ്ട, നല്ലൂർനാട്, പനമരം, മാനന്തവാടി, പയ്യമ്പള്ളി, തൃശിലേരി വില്ലേജുകളും പരോക്ഷമായി ബാധിക്കുന്ന തവിഞ്ഞാൽ, പേര്യ വില്ലേജുകളിലേയും സ്ഥിതികൾ വിലയിരുത്തി.

വഴികൾ തടസ്സപ്പെട്ട തൊണ്ടർനാട് പഞ്ചായത്തിൽ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കണമെന്ന് ഒ.ആർ. കേളു എം.എൽ.എ ആവശ്യപ്പെട്ടു. വെള്ളക്കെട്ട് രൂക്ഷമായ പനമരത്ത് എൻ.ഡി.ആർ.എഫ് സംഘം പക്യാമ്പ് ചെയ്യുന്നുണ്ട്. ഒറ്റപ്പെട്ട് കിടക്കുന്ന പ്രദേശത്ത് താമസിക്കുന്നവർക്ക് ബോട്ടിൽ ഭക്ഷണമെത്തിക്കും. സ്പെഷ്യൽ ഓഫീസർ യു.വി ജോസ്, ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന വി.ആർ.പ്രേംകുമാർ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.