സംസ്ഥാനത്ത് 1551 ദുരിതാശ്വാസ ക്യാമ്പുകളിലായി 65,548 കുടുംബങ്ങളിലെ 2,27,333 പേരാണ് നിലവിൽ കഴിയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതു മണിവരെയുള്ള കണക്കനുസരിച്ച് 60 മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.
അണക്കെട്ടുകളുടെ സ്ഥിതിയിൽ ശനിയാഴ്ചത്തേക്കാൾ ചെറിയ വ്യത്യാസമേ വന്നിട്ടുള്ളു. ഇടുക്കിയിലെ ജലസംഭരണം 36.61 ശതമാനമായിട്ടുണ്ട്. പമ്പയിൽ 63.36 ശതമാനവും കക്കിയിൽ 38.13 ശതമാനവുമാണ് വെള്ളമുള്ളത്. കുറ്റ്യാടി, ബാണാസുര സാഗർ, പെരിങ്ങൽകുത്ത് അണക്കെട്ടുകളിലാണ് വെള്ളം നിറഞ്ഞിട്ടുള്ളത്. പെരിങ്ങൽകുത്തിൽ കഴിഞ്ഞവർഷം ഇതേസമയത്ത് 90.47 ശതമാനം വെള്ളമുണ്ടായിരുന്നത് ഇത്തവണ 67.03 ശതമാനമാണ്. വൈദ്യുതി ബോർഡിന്റെ പ്രധാനപ്പെട്ട എട്ട് അണക്കെട്ടുകളും കഴിഞ്ഞവർഷം ഇതേ ദിവസങ്ങളിൽ നിറഞ്ഞിരുന്നു. ജലവിഭവ വകുപ്പിന്റെ അഞ്ച് ഇടത്തരം അണക്കെട്ടുകളുടെയും മൂന്ന് ചെറുകിട അണക്കെട്ടുകളുടെയും ഷട്ടറുകൾ തുറന്നിട്ടുണ്ട്.
മഴ പൊതുവെ അൽപം കുറഞ്ഞത് രക്ഷാപ്രവർത്തനത്തിന് കൂടുതൽ സഹായമായിട്ടുണ്ട്. വിവിധതരത്തിലുള്ള രക്ഷാ പ്രവർത്തനങ്ങളാണ് പ്രളയബാധിത പ്രദേശങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത്. മലയോര മേഖലകളിലാണ് പ്രധാനമായും ദുരന്തമുണ്ടായത്. മലപ്പുറം ജില്ലയിലെ കവളപ്പാറയിൽ മണ്ണിനടിയിൽ പെട്ടവരെ രക്ഷപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ കേന്ദ്ര സേനയും അഗ്‌നിശമന സേനയുമടക്കം രംഗത്തുണ്ട്. അവിടെ തുടർന്നും ഉരുൾപൊട്ടലുകൾ ഉണ്ടായത് പ്രവർത്തനങ്ങളെ ബാധിച്ചിരുന്നു. അഞ്ച് മണ്ണുമാന്തി യന്ത്രങ്ങൾ അവിടെ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. മലപ്പുറം ജില്ലയിൽ മാത്രം കേന്ദ്ര ദുരന്തനിവാരണ സേനയുടെ മൂന്ന് ടീമുകളും എൻജിനീയറിങ് വിഭാഗത്തിന്റെ ഒരു ടീമും മദ്രാസ് റെജിമെന്റിന്റെ ഒരു ടീമും കോസ്റ്റ് ഗാർഡിൻറെ ഒരു ടീമും രംഗത്തുണ്ട്.
മലപ്പുറം, വയനാട് ജില്ലകളിലെ രക്ഷാപ്രവർത്തനത്തിന് വ്യോമസേനയുടെ ടീമും ഉണ്ട്. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകളാണ് രക്ഷാപ്രവർത്തനരംഗത്തുള്ളത്. ഒറ്റപ്പെട്ടുപോയ സ്ഥലങ്ങളിൽ ഭക്ഷണമെത്തിക്കാനും ഈ ഹെലികോപ്റ്ററുകൾ ഉപയോഗിക്കുന്നു. മലപ്പുറത്ത് മഴ കുറഞ്ഞതുകൊണ്ട് നദികളിലെ വെള്ളം താഴ്ന്നുവരികയാണ്. പത്ത്, പന്ത്രണ്ടടി കനത്തിൽ മണ്ണുവീണ് ചെളിയായതുകൊണ്ട് രക്ഷാപ്രവർത്തനം അങ്ങേയറ്റം ദുഷ്‌കരമായിരിക്കുകയാണ്. ഇതാണ് മണ്ണിനടിയിൽപ്പെട്ടവരെ പുറത്തെടുക്കുന്നതിന് തടസ്സമായി ഇപ്പോഴും നിൽക്കുന്നത്. ഇതുതന്നെയാണ് മേപ്പാടിയിലെയും അവസ്ഥ.
വയനാട്ടിൽ ദാരുണമായ ഉരുൾപൊട്ടലും നാശനഷ്ടവും ഉണ്ടായ മേപ്പാടി പഞ്ചായത്തിലെ പുത്തുമല ഭാഗത്ത് ഞായറാഴ്ച രാവിലെ ഒരു മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ഇനി എട്ടുപേരെയാണ് കണ്ടെത്താനുള്ളത്. ഒമ്പത് മണ്ണുമാന്തി യന്ത്രങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. മഴ മാറിനിൽക്കുന്നതിനാൽ പുത്തുമലയിലും കവളപ്പാറയിലും ഞായറാഴ്ച നല്ലരീതിയിൽ രക്ഷാപ്രവർത്തനം നടത്താനാകുമെന്നാണ് പ്രതീക്ഷ. ഉരുൾപ്പൊട്ടിയ ഈ പ്രദേശത്തിന് മറുവശത്തായി ഏകദേശം മൂന്ന് വാർഡുകളിൽപെട്ട രണ്ടായിരത്തിനും മൂവായിരത്തിനും ഇടയ്ക്ക് ആളുകൾ താമസമുണ്ടായിരുന്നു. അവിടെ നിന്നും ഏകദേശം 70 ശതമാനത്തോളം പേരെയും സാഹസികമായി ഫോർവീൽ ജീപ്പുകൾ ഉപയോഗിച്ച് മറുകരയ്ക്ക് എത്തിക്കാനായി. ഞായറാഴ്ചകൊണ്ട് ഈ ദൗത്യം പൂർത്തിയാക്കാൻ കഴിയുമെന്നാണ് കരുതുന്നത്. ഇതിനുപുറമെ മറുകരയിൽ റാണിമല എന്ന പ്രദേശത്ത് ഒറ്റപ്പെട്ടുപോയ 60ഓളം പേരെ വനത്തിലൂടെയുള്ള 10 കിലോമീറ്റർ സഞ്ചരിച്ച് മറുകരയിൽ സുരക്ഷിതമായി എത്തിച്ചിട്ടുണ്ട്. അവശേഷിക്കുന്നവർക്ക് താൽക്കാലിക ക്യാമ്പ് ആരംഭിച്ചു.
ബാണാസുരസാഗർ അണക്കെട്ട് തുറക്കുമ്പോൾ നദിയുടെ ഇരുവശത്തും ഏകദേശം ഒന്നരമീറ്റർ അളവിൽ വെള്ളം പൊങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് ഒരു ദിവസം കൊണ്ടുതന്നെ പതിനൊന്നായിരത്തിൽപരം ആളുകളെയാണ് സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ചത്. വയനാട് ജില്ലയിൽ അപകടനില തരണംചെയ്തു എന്ന ആശ്വാസമാണ് ഇപ്പോഴുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.