വയനാട്: കനത്തമഴയിൽ കെഎസ്ഇബിക്ക് ജില്ലയിൽ ഏകദേശം 3.13 കോടി രൂപയുടെ നാശനഷ്ടമെന്ന് കണക്ക്. പ്രാഥമിക വിലയിരുത്തൽ അനുസരിച്ചാണ് ഇത്രയും രൂപയുടെ നഷ്ടം ബോർഡ് കണക്കാക്കിയത്. സംസ്ഥാനത്താകെ 133 കോടി രൂപയുടെ നാശനഷ്ടം വന്നിട്ടുണ്ട്.

കനത്തമഴയിൽ ജില്ലയിലാകെ 744 ട്രാൻസ്ഫോമറുകൾക്ക് കേടുപാടുണ്ടായി. ആകെ 1,46,965 ഗുണഭോക്താക്കളെ വൈദ്യുതി തടസ്സം നേരിട്ടു ബാധിച്ചു. ഞാറാഴ്ച്ച രാവിലെയോടെ ഭൂരിഭാഗം പ്രശ്നങ്ങളും പരിഹരിച്ചു. ഇനി അവശേഷിക്കുന്നത് 241 ട്രാൻസ്ഫോമറുകളുടെ അറ്റകുറ്റ പ്രവർത്തികളാണ്. ഇതു മുപ്പത്തിയേഴായിരത്തോളം ഗുണഭോക്താക്കളെ ബാധിച്ചിട്ടുണ്ട്. വെള്ളമുണ്ട, കോറോം എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളിൽ വൈദ്യുതി വിതരണം എത്തിക്കാൻ കഴിഞ്ഞിട്ടില്ല.

സെക്ഷൻ ഓഫീസുകളിലേക്ക് സബ് സ്റ്റേഷനിൽ നിന്നും വൈദ്യുതി എത്തിക്കാനുള്ള പോസ്റ്റുകളും തകർന്നിട്ടുണ്ട്. ഇവിടങ്ങളിൽ ഏകദേശം 139 ഡൗൺ കെ.വി പോസ്റ്റുകളും 600 എൽ.ടി പോസ്റ്റുകളും തകരാറിലാണ്. കൂടാതെ 139 എച്ച്ടി ലൈനകളും 504 എൽടി ലൈനുകളും ജില്ലയിൽ നാശനഷ്ടം നേരിട്ടുണ്ട്. തവിഞ്ഞാൽ, മാനന്തവാടിയുടെ പകുതി ഭാഗങ്ങൾ, കാട്ടിക്കുളം ഭാഗങ്ങളിലേക്ക് വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു. വെള്ളം കയറിയതിനെ തുടർന്ന് പനമരം, പടിഞ്ഞാറത്തറ, കൽപ്പറ്റ സബ് സ്റ്റേഷനുകൾ നിലവിൽ ഓഫ് ചെയ്തിരിക്കുകയാണ്.