‘പാഠം ഒന്ന് പാടത്തേക്ക്’ പരിപാടിക്കു തുടക്കം

കൃഷി സംസ്‌കാരത്തിന്റെ ഭാഗമാണന്നുള്ള ആശയം മുൻനിർത്തിയുള്ള പാഠങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. കൃഷിയെക്കുറിച്ചും കാർഷികവൃത്തിയെക്കുറിച്ചുമുള്ള അറിവ് ഓരോ വിദ്യാർത്ഥിക്കും ആവശ്യമാണ്.

പഠനം എന്നതുപോലെ കൃഷിയെയും ജീവിതത്തിന്റെ ഭാഗമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പുതുതലമുറയെ കാർഷികമേഖലയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പും കൃഷിവകുപ്പും സംയുക്തമായി ആരംഭിച്ച ‘പാഠം ഒന്ന് പാടത്തേക്ക്’ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രകൃതിയെ ഹരിതാഭമാക്കി നിലനിർത്തുകയെന്നത് മാനവരാശിയുടെ പ്രഥമ കർത്തവ്യമാണന്ന് പരിപാടിയിൽ അധ്യക്ഷതവഹിച്ച് കൃഷിവകുപ്പു മന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു.

നെല്ലിന്റെ ജന്മദിനമായ കന്നിമാസത്തിലെ മകം നാളിൽ എല്ലാ സ്‌കൂളുകളിലെയും വിദ്യാർത്ഥികൾ പാടത്തേക്കിറങ്ങി കാർഷികവൃത്തിയിൽ ഏർപ്പെടുകയാണെന്നും മണ്ണും മനുഷ്യനുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ ഇത്തരം പരിപാടികൾ ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ക്ലാസ് മുറിയിലെ മുൻകൂട്ടി നിശ്ചയിച്ച സമയവിവരപ്പട്ടികയിൽ നിന്നും മാറി കൃഷിയിടത്തിലേക്കിറങ്ങുന്ന കുട്ടികൾക്ക് പ്രകൃതിയുമായി നേരിട്ടു സംവദിക്കാനുള്ള അവസരമാണ് പരിപാടിയിലൂടെ കൈവന്നതെന്ന് സി.കെ ഹരീന്ദ്രൻ എം.എൽ.എ പറഞ്ഞു.

വർഷങ്ങളായി തരിശായിക്കിടന്ന പെരുങ്കടവിള തത്തിയൂരിലെ മൂന്നര ഏക്കർ പാടശേഖരത്തിൽ കൃഷിമന്ത്രിയുടെയും വിദ്യാഭ്യാസമന്ത്രിയുടെയും നേതൃത്വത്തിൽ ഞാറുനട്ടു. സി.കെ ഹരീന്ദ്രൻ എം.എൽ.എ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ ഒപ്പംകൂടി.

പരിപാടിയിൽ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സുജാതകുമാരി, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ.ആർ സുനിത, കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.എസ് അരുൺ, വെള്ളറട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ശോഭകുമാരി, കാർഷികവികസന കർഷക ക്ഷേമ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി രത്തൻ യു. ഖേൽക്കർ, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ. ഷാജഹാൻ, കൃഷി-വിദ്യാഭ്യാസ വകുപ്പുകളിലെ ഉദ്യാഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.