കൊല്ലം: പ്രകൃതി സുരക്ഷ, റോഡ് സുരക്ഷ, ഭക്ഷ്യസുരക്ഷ, ജലസുരക്ഷ, കുട്ടികളുടെ സുരക്ഷ എന്നീ മേഖലകളില്‍ ബോധവല്‍കരണവും പ്രായോഗിക പങ്കാളിത്തവും ഉറപ്പാക്കി ജില്ലയെ സുരക്ഷിതമാക്കാനുള്ള സേഫ് കൊല്ലം പദ്ധതിക്ക് ഗാന്ധിജയന്തി ദിനത്തില്‍ തുടക്കമായി. ബീച്ചിലെ റോട്ടറി ഹാളില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം നിര്‍വഹിച്ചു.

ആറു മാസത്തിനുള്ളില്‍ യുവതലമുറ ഉള്‍പ്പെട ജില്ലയിലെ പകുതിയോളം പേരെ കൂട്ടിയിണക്കി സേഫ് കൊല്ലം പദ്ധതിക്ക് മുന്നേറാനാകണമെന്ന് മന്ത്രി പറഞ്ഞു. വാര്‍ഡ്തലത്തിലാണ് നിര്‍വഹണം ഉറപ്പാക്കേണ്ടത്. സന്നദ്ധ സംഘടനകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ പ്രതിനിധികള്‍, ക്ലബ്ബുകള്‍, ലൈബ്രറികള്‍, ഉദ്യോഗസ്ഥര്‍, പൊലീസ്, എക്‌സൈസ്, എന്‍.സി.സി തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയുള്ള പ്രവര്‍ത്തനം സ്ഥിരമായി വിലയിരുത്തപ്പെടുകയും വേണം.
പ്രകൃതി സുരക്ഷയാണ് പരമപ്രധാനം. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നെല്‍കൃഷി വ്യാപനമാണ് ഉദ്ദേശിക്കുന്നത്.

കായല്‍ മലിനമാക്കുന്നത് ക്രിമിനല്‍ കുറ്റമായി കണ്ട് നടപടി സ്വീകരിക്കണം. ജലസുരക്ഷ ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കും. ഒക്‌ടോബര്‍ നാലിന് ഇതിനായി പ്രത്യേക യോഗം കല്കട്രേറ്റില്‍ ചേരും.

റോഡ് സുരക്ഷ, ബാലാവകാശ സംരക്ഷണം, പശ്ചാത്തല സൗകര്യ വികസനം, ജൈവ-അജൈവ മാലിന്യ സംസ്‌കരണം തുടങ്ങിയവ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തി സേഫ്‌കൊല്ലം മാതൃകാ പദ്ധതിയായി നടപ്പിലാക്കാനാകും എന്നും മന്ത്രി വ്യക്തമാക്കി.