കൊല്ലം: നഗരസഭ പ്രദേശം  പൂര്‍ണമായും മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ കൊല്ലം നഗരസഭ നടപ്പിലാക്കുന്ന ‘ക്ലീന്‍ കൊല്ലം ‘  പദ്ധതിയുടെ ഭാഗമായി  ശുചിത്വ ദീപസന്ധ്യ നടന്നു.  ദീപാവലി ദിനമായ ഇന്നലെ ബീച്ചില്‍ ഒത്തുകൂടിയ ആയിരക്കണക്കിനാളുകളെ പങ്കെടുപ്പിച്ചാണ് ദീപ സന്ധ്യ സംഘടിപ്പിച്ചത്.

ദീപസന്ധ്യയില്‍  ആയിരങ്ങള്‍ ശുചിത്വ സന്ദേശ ദീപം തെളിച്ച് കൊല്ലം കടപ്പുറമാകെ ദീപാലംകൃതമാക്കി ശുചിത്വ പ്രതിജ്ഞ ഏറ്റുചൊല്ലി.
പരിപാടിയോട് അനുബന്ധിച്ച് കൊല്ലം എസ് എന്‍ കോളേജിലെ               വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച,  ‘വലിച്ചെറിയരുത് മാലിന്യം’ എന്ന വിഷയത്തെ ആസ്പദമാക്കി തെരുവ് നാടകവും  സൂംബാ നൃത്തവും അരങ്ങേറി.

നഗരപ്രദേശത്ത് ഉത്ഭവിക്കുന്ന ജൈവ മാലിന്യങ്ങള്‍ പൂര്‍ണമായും ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്നതിനും അജൈവ മാലിന്യങ്ങള്‍  തരംതിരിച്ച് ഹരിത കര്‍മ സേനാംഗങ്ങള്‍ വഴി ശേഖരിച്ച് സംസ്‌കരണത്തിനായി ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുന്നതിനുമുള്ള സംവിധാനങ്ങളെ കുറിച്ച് തെരുവു നാടകത്തിലൂടെ ബോധവത്കരണം നടത്തി.

മാലിന്യ സംസ്‌കരണത്തില്‍ നഗരസഭാ നടപ്പിലാക്കുന്ന പദ്ധതിയിലൂടെ കൊല്ലം സീറോ വേസ്റ്റ് സിറ്റിയായി പ്രഖ്യാപിക്കാനാകുമെന്ന് മേയര്‍                  വി രാജേന്ദ്രബാബു പറഞ്ഞു. വരും തലമുറയ്ക്കായി മാലിന്യ രഹിത നഗരം ഒരുക്കാന്‍ ദീപസന്ധ്യയിലൂടെ നഗരസഭ ഒരുങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


പദ്ധതിയുടെ പ്രചരണാര്‍ഥം കേരള പിറവി ദിനമായ നവംബര്‍ ഒന്നിന് പതിനായിരം പേര്‍ പങ്കെടുക്കുന്ന മഹാറാലി സംഘടിപ്പിക്കും. നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിവിധ ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍, കുടുംബശ്രീ, അങ്കണവാടി-ആശാ പ്രവര്‍ത്തകര്‍, കലാ-കായക -സാംസ്‌കാരിക-സന്നദ്ധ  സംഘടനകള്‍,  റസിഡന്റ്‌സ് അസോസിയേഷനുകള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

നിശ്ചല ദൃശ്യങ്ങള്‍, ബാന്റ് ട്രൂപ്പുകള്‍,  വാദ്യഘോഷങ്ങള്‍ എന്നിവയുടെ അകമ്പടിയോടെയാണ് റാലി നടക്കുക.  ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, വിവിധ ഡിവിഷന്‍ കൗണ്‍സിലര്‍മാര്‍, ശുചിത്വമിഷന്‍ ജീവനക്കാര്‍,  കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിത കര്‍മസേനാംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.