ടെലിവിഷൻ ചാനലുകൾ ഉള്ളടക്കം സമൂലമായി പരിഷ്‌കരിക്കണം- മന്ത്രി കടകംപള്ളി സുരേന്ദ്രൻ
 
ടെലിവിഷൻ ചാനലുകൾ ഉള്ളടക്കം സമൂലമായി പരിഷ്‌കരിക്കണമെന്ന് സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. 27-മത് സംസ്ഥാന ടെലിവിഷൻ അവാർഡുകൾ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായരുന്നു മന്ത്രി.
വാർത്തയിലും ടെലിഫിലിമിലും സീരിയലിലുമെല്ലാം ഈ മാറ്റം ഉണ്ടാകണം. പുരോഗമന മൂല്യമുള്ള ഉള്ളടക്കമുള്ള പരിപാടികൾ സംപ്രേഷണം  ചെയ്യാൻ ചാനലുകൾ തയാറാകണമെന്നു മന്ത്രി പറഞ്ഞു.
വസ്തുതകളുടെ വിശ്വാസ്യത ഉറപ്പുവരുത്തുകയാണ് മാധ്യമങ്ങൾ ചെയ്യേണ്ടത്. ചുരുങ്ങിയ കാലം കൊണ്ട് വലയി മാറ്റമുണ്ടാക്കാൻ ടെലിവിഷൻ മേഖലയ്ക്കായി. വലിയ കുതിച്ചുചാട്ടം ഉണ്ടായ മേഖലയിൽ അതിന്റെ ഗുണഫലവും ദോഷഫലവും കാണാൻ കഴിയും.
സജീവമായി നമ്മുടെ ദൈനംദിന ജീവിതത്തെ സ്വാധീനിക്കാൻ ടെലിവിഷന് കഴിയുന്നുണ്ട്. മലയാളിയുടെ പൊതുജനാഭിപ്രായ രൂപീകരണത്തെ സ്വാധീനിക്കാനും ടെലിവിഷൻ മേഖലയ്ക്ക് സാധിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ടാഗോർ തിയറ്ററിൽ നടന്ന ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ ആമുഖപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു, ട്രഷറർ സന്തോഷ് ജേക്കബ്, ജൂറി അധ്യക്ഷർ തുടങ്ങിയവർ പങ്കെടുത്തു. അമൃത സുരേഷ്, അഭിരാമി സുരേഷ് എന്നിവർ അവതരിപ്പിച്ച സംഗീത പരിപാടിയും നടന്നു. കഥാ, കഥേതര, രചനാ വിഭാഗങ്ങളിലായി 67 പുരസ്‌കാരങ്ങളാണ് വിതരണം ചെയ്തത്.