കൊല്ലത്തിന്റെ കായിക മനസ്സുകളില്‍ ആവേശത്തിന്റെ അലകള്‍ ഉയര്‍ത്തി കെ ഫോര്‍ കെ കായികോത്സവത്തിന്റെ കേളികൊട്ട്. ലാല്‍ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിന് സമീപം തയ്യാറാക്കിയ കളിക്കളങ്ങളിലാണ് വടം വലിയും ബോക്‌സിംഗും അരങ്ങേറിയത്.

ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ ടീമും സിറ്റി പൊലിസ് കമ്മിഷണറുടെ ടീമുമാണ് ആദ്യ വടംവലിയില്‍ മാറ്റുരച്ചത്. സിറ്റി പൊലിസ് അസിസ്റ്റന്റ് കമ്മിഷണര്‍ എ. പ്രതീപ് കുമാര്‍ നയിച്ച സംഘം കലക്ടര്‍ മുന്നില്‍ നിന്ന് നയിച്ച സംഘത്തെ കീഴടക്കി. ആദ്യ റൗണ്ടില്‍ പരാജയപ്പെട്ട കലക്ടറുടെ ടീം രണ്ടാം  റൗണ്ടില്‍ തിരിച്ചടിച്ചെങ്കിലും മൂന്നാമത് വിജയം ആവര്‍ത്തിക്കനായില്ല. ഇതിനിടെ ജില്ലാ കലക്ടര്‍ക്ക് കാലിന് പരുക്കുമേറ്റു.

കൊല്ലം സ്‌പോര്‍ട്‌സ് അക്കാഡമിയുടേയും ഓപറേഷന്‍ ഒളിമ്പ്യയുടേയും പെണ്‍കരുത്താണ് പിന്നീട് വടത്തിന് ഇരു പുറവും ബലാബലത്തിനെത്തിയത്. ഏകപക്ഷീയമായ രണ്ട് റൗണ്ടുകളില്‍ കൊല്ലം സ്‌പോര്‍ട്‌സ് അക്കാഡമി തകര്‍പ്പന്‍ ജയം നേടി.
തിരുവനന്തപുരത്തിന്റെ ലെയ്‌സി തമ്പിയും കൊല്ലത്തിന്റെ ബോക്‌സിംഗ് അഭിമാനമായ ഡി . ദേവികയും തമ്മിലായിരുന്നു ഇടിക്കൂട്ടിലെ മത്സരം. ലെയ്‌സി തമ്പി വിജയിച്ചു.