മണ്ഡല-മകരവിളക്ക് സീസണ്‍ ആരംഭിക്കുന്നതിന്‍റെ മുന്നോടിയായി ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ദേവസ്വം ബോര്‍ഡും വിവിധ സര്‍ക്കാര്‍ വകുപ്പുകളും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവലോകനം ചെയ്തു.

ഇടത്താവളങ്ങളിലെ  സൗകര്യങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ടെന്ന്  ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ യോഗത്തില്‍ പറഞ്ഞു. ശുദ്ധജല വിതരണം, ചികിത്സാ സൗകര്യം, മലിനീകരണ നിയന്ത്രണം, ശുചിമുറി സൗകര്യം, സുരക്ഷ, യാത്രാ സൗകര്യം, റോഡുകളുടെ അറ്റകുറ്റപ്പണി, ശബരിമലയില്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള താമസ സൗകര്യം തുടങ്ങിയ കാര്യങ്ങളെല്ലാം യോഗം അവലോകനം ചെയ്തു.

ചികിത്സാ സൗകര്യം ഉറപ്പാക്കുന്നതിന് ആരോഗ്യവകുപ്പ് വിപുലമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അധികമായി 300 ജീവനക്കാരെ ശബരിമലയിലേക്ക് നിയോഗിച്ചു. നിലയ്ക്കല്‍ – പമ്പ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി.യുടെ 210 സര്‍വ്വീസുണ്ടാകും. ശബരിമലയിലേക്കുള്ള റൂട്ടുകളില്‍ നിലവിലുള്ള സര്‍വ്വീസുകള്‍ക്ക് പുറമേ 379 സര്‍വ്വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

യോഗത്തില്‍ എം.എല്‍.എ മാരായ രാജു അബ്രഹാം, ഇ.എസ്. ബിജിമോള്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എം. പത്മകുമാര്‍, പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, എഡിജിപി മാരായ അനന്തകൃഷ്ണന്‍, ആര്‍. ശ്രീലേഖ ദേവസ്വം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിഹ്ന തുടങ്ങിയവരും വിവിധ വകുപ്പുമേധാവികളും പങ്കെടുത്തു.