1. സംസ്ഥാനത്ത് ജീവിക്കുന്ന എല്ലാ കുടുംബങ്ങൾക്കും റേഷൻ കാർഡ് ഈ വർഷം ലഭ്യമാക്കും. എവിടെ താമസിക്കുന്നു എന്നതല്ല, ഇവിടെ ജീവിക്കുന്നു എന്നത് കണക്കിലെടുത്താണ് റേഷൻ കാർഡ് നൽകുക. വീട് ഇല്ലാത്തവർക്കും വീടിന് നമ്പർ ഇല്ലാത്തവർക്കും കാർഡ് ലഭിക്കും.
2. ഇന്ത്യയിൽ വനവിസ്തൃതി വർധിപ്പിക്കുന്നതിൽ മുൻനിരയിലാണ് കേരളം എന്ന് ഫോറസ്റ്റ് സർവെ ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 മുതൽ 2019 വരെ 823 ചതുരശ്ര കിലോമീറ്റർ വർധനയാണ് വനവിസ്തൃതിയിൽ ഉണ്ടായത്. കേരളത്തിന്റെ പുനർനിർമിതി എന്നത് പച്ചപ്പ് വീണ്ടെടുക്കൽ കൂടിയാണ്. അതിന്റെ ഭാഗമായി 37 കോടി വൃക്ഷത്തൈകൾ ഈ വർഷം വെച്ചുപിടിപ്പിക്കും.

3. തെരുവ് വിളക്കുകൾ മുഴുവൻ എൽ.ഇ.ഡി. ആക്കും. വൈദ്യുതി ലാഭിക്കാനും ഇതുകൊണ്ടു കഴിയും.
4. ഈ വർഷം മെയ് ആവുമ്പോഴേക്ക് സംസ്ഥാനത്തെ മിക്കവാറും റോഡുകളും മികച്ച നിലയിൽ പുനർനിർമ്മിക്കും. ബാക്കി റോഡുകൾ ഉണ്ടെങ്കിൽ ഡിസംബർ ആകുമ്പോഴേക്കും കേടുപാടുകൾ തീർക്കും.

5. യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് വൃത്തിയുള്ളതും സുരക്ഷിതവുമായ പാർപ്പിടസൗകര്യം എല്ലാ പ്രധാന പട്ടണങ്ങളിലും ഒരുക്കും. പിറ്റേന്ന് കാലത്ത് പ്രാതൽ ഉൾപ്പെടെ അവർക്ക് ലഭിക്കുന്ന രീതിയിലാണ് സംവിധാനം ഒരുക്കുക. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾ ഈ പദ്ധതി നടപ്പാക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.
6. സംസ്ഥാനത്തുടനീളം പൊതു ശുചിമുറികൾ നിർമ്മിക്കും. മൂവായിരം ആളുകൾക്ക് ഒരു ടോയ്‌ലറ്റ് എന്ന നിലയിൽ 12,000 ടോയ്‌ലറ്റുകളെങ്കിലും യാഥാർത്ഥ്യമാക്കും. പുരുഷ•ാർക്കും സ്ത്രീകൾക്കും പ്രത്യേകം ശുചിമുറികൾ ഒരോ കേന്ദ്രത്തിലുമുണ്ടാകും. സ്ത്രീകളുടേത് സ്ത്രീസൗഹൃദ ടോയ്‌ലറ്റുകളായിരിക്കും.പെട്രോൾ പമ്പുകളിലെ ടോയ്‌ലറ്റുകൾ വഴിയാത്രക്കാർക്ക് ഉൾപ്പെടെ എല്ലാവർക്കും ഉപയോഗിക്കാൻ കഴിയുന്ന സാഹചര്യമുണ്ടാക്കും.
7. യുവജനങ്ങൾക്ക് നേതൃശേഷി വളർത്താൻ യൂത്ത് ലീഡർഷിപ്പ് അക്കാദമി ആരംഭിക്കും.

8. വിദ്യാർത്ഥികൾക്ക് പാർട്ട്‌ടൈം ജോലി ചെയ്ത് പഠിക്കാനുള്ള അവസരവും അത് സാധ്യമാകുന്ന സംസ്‌കാരവും രൂപപ്പെടുത്തും. വിദേശ രാജ്യങ്ങളിൽ ഈ സംസ്‌കാരം നിലനിൽക്കുന്നുണ്ട്. ഉയർന്ന യോഗ്യത നേടൻ പഠിക്കുന്നവർ ഹോട്ടലുകളിലും കടകളിലും വരെ ജോലിചെയ്യുകയും പഠനത്തോടൊപ്പം വരുമാനമുണ്ടാക്കുകയും ചെയ്യുന്നുണ്ട്.
9. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന തൊഴിലവസരം ലഭ്യമാക്കാനുള്ള പദ്ധതി നടപ്പാക്കും.
10. പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ കലക്ടറുടെ നേതൃത്വത്തിൽ താലൂക്ക് തലത്തിൽ അദാലത്തുകൾ നടത്തും. മുഴുവൻ പരാതികളും ഈ വർഷം തീർപ്പാക്കും.

11. വ്യത്യസ്ത സൗകര്യങ്ങളുള്ള വഴിയോര വിശ്രമ കോംപ്ലക്‌സുകൾ സംസ്ഥാനത്ത് നടപ്പാക്കും. ഇതിനാവശ്യമായ സ്ഥലം കണ്ടെത്തുന്നതിന് നടപടി ആരംഭിച്ചിട്ടുണ്ട്. ഈ വർഷം തന്നെ അത് പൂർത്തിയാക്കും.
12. സംസ്ഥാന വ്യവസായ സംരക്ഷണ സേന വിപുലമാക്കും. കേന്ദ്ര വ്യവസായ സംരക്ഷണ സേനയ്ക്ക് നൽകുന്നതിനു തുല്യമായ പരിശീലനം ഇവർക്കു നൽകും.
2020 കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ മുന്നേറ്റമുണ്ടാക്കുന്ന വർഷമാക്കി മാറ്റാൻ കഴിയുമെന്നാണ് സർക്കാർ കരുതുന്നത്. നീതി ആയോഗ് തയ്യാറാക്കിയ സുസ്ഥിര വികസനസൂചികയിൽ കേരളം ഒന്നാം സ്ഥാനം നിലനിർത്തിയിരിക്കുന്നു. ഇത് നമ്മുടെ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്. കേരളം നമ്പർ വൺ ആയി തുടരും എന്ന ഉറപ്പാണത്. പ്രതിസന്ധികളെ കേരള ജനത ഒറ്റക്കെട്ടായി നേരിട്ട വർഷമാണ് കടന്നുപോയത്. ഇന്നു മുതൽ സംസ്ഥാനത്തു പ്ലാസ്റ്റിക്ക് നിരോധനം പ്രാബല്യത്തിൽ വരികയാണ്.

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ലംഘിക്കുന്ന നിയമനിർമാണത്തിനെതിരെ നിയമസഭ യോജിച്ച് പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനമാണ് കേരളം. അതിന് വലിയ പ്രാധാന്യമുണ്ട്. നന്മയുടെ പക്ഷത്തുള്ള ഒരു കാര്യത്തിലും നമ്മൾ പുറകിലല്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.
ഓർഡിനൻസ്
സംസ്ഥാനത്ത് ക്രൈസ്തവ വിഭാഗങ്ങളിൽ പെട്ടവരുടെ മൃതദേഹം അടക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ ഇന്നു ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. സമീപകാലത്ത് മൃതദേഹം അടക്കം ചെയ്യുന്നതിൽ കാലതാമസവും തർക്കങ്ങളും ഉടലെടുത്ത പശ്ചാത്തലത്തിലാണ് ഇത്. ചില പള്ളികളും വിവിധ ഇടവകകളും ഇതുമായി ബന്ധപ്പെട്ട വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. ചില പള്ളി അധികാരികൾ മൃതദേഹം അടക്കംചെയ്യാൻ വിസമ്മതിച്ചതുമൂലം ഉണ്ടായ പ്രശ്‌നങ്ങൾ നാം കണ്ടതാണ്. സർക്കാർ ഇക്കാര്യത്തിൽ പലവട്ടം ഇടപെട്ടിരുന്നു. ഒടുവിൽ വിവിധ സഭകളുടെ അദ്ധ്യക്ഷൻമാരും ഈ പ്രശ്‌നത്തിൽ ഒത്തുത്തീർപ്പിന് ശ്രമിച്ചു. എന്നാൽ ഒരു വിഭാഗം ഇതിനോടൊന്നും സഹകരിച്ചില്ല. ഈ സാഹചര്യത്തിലാണ് നിയമനിർമാണത്തിന് തീരുമാനിച്ചത്.

ഓർഡിനൻസ് അനുസരിച്ച് ഇടവകയിലെ ഏതംഗം മരിച്ചാലും കുടുംബാംഗങ്ങൾക്ക് ആ ഇടവകയുടെ പള്ളി സെമിത്തേരിയിൽ മൃതദേഹം അടക്കം ചെയ്യാൻ അവകാശം ലഭിക്കും. മരണമടഞ്ഞ ഇടവക അംഗത്തിന്റെ ബന്ധുക്കൾക്ക് മരണാനന്തര ചടങ്ങുകൾ ആ ഇടവകപള്ളി സെമിത്തേരിയിൽ വേണ്ടെന്നു വെയ്ക്കാനും അവർക്കു താൽപര്യമുള്ള പുരോഹിതനെ കൊണ്ട് അവർ തെരഞ്ഞെടുക്കുന്ന മറ്റു സ്ഥലങ്ങളിൽ മരണാനന്തര ചടങ്ങുകൾ നടത്താനും അവകാശമുണ്ടാകും.

മന്ത്രിസഭായോഗ തീരുമാനങ്ങൾ
പുനർ വിളംബരം ചെയ്യാൻ തീരുമാനിച്ച ഓർഡിനൻസുകൾ
1. കേരള വിദ്യാഭ്യാസ ഭേദഗതി ഓർഡിനൻസ് 2019.
2. 2019 ലെ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് (ഭേദഗതി) ഓർഡിനൻസ്.
3. കേരള സ്റ്റേറ്റ് ഗുഡ്‌സ് ആന്റ് സർവ്വീസസ് ടാക്‌സ് ഭേദഗതി ഓർഡിനൻസ്.
4. കേരള മിനറൽസ് ഓർഡിനൻസ് 2019.