കേരളത്തിന്റെ സമ്പദ്ഘടനയിൽ സുപ്രധാന സ്ഥാനമുള്ള തോട്ടം മേഖലയുടെ പുനരുജ്ജീവനത്തിനായി  സമഗ്രമായ പ്ലാന്റേഷൻ നയം പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനിച്ചതായി തൊഴിൽ- എക്സൈസ് വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു. തോട്ടം മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ പരിഹരിച്ച് പഴയ പ്രതാപം വീണ്ടെടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പ്ലാന്റർമാരും തൊഴിലാളികളും വ്യവസായികളും ഉൾപ്പെടെ മേഖലയുമായി ബന്ധപ്പെട്ടവരുടെയും വിദഗ്ധരുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വരൂപിച്ചാണ് നയത്തിന് അന്തിമരൂപം നൽകുക.
കരട് നയം ചർച്ച ചെയ്യുന്നതിന് ജനുവരി 21ന് എറണാകുളത്ത് ഏകദിന ശിൽപ്പശാല സംഘടിപ്പിക്കും. കാലത്ത് 10 മണിമുതൽ പാലാരിവട്ടം റെനൈയ് കൊച്ചിൻ ഹോട്ടലിലാണ് ശിൽപ്പശാല. തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്മെന്റിന്റെ(കിലെ)യുടെ ആഭിമുഖ്യത്തിലാണ് ശിൽപ്പശാലയെന്നും മന്ത്രി പറഞ്ഞു.

തോട്ടംമേഖലയെ  പുനരുജ്ജീവിപ്പിച്ച് തൊഴിലാളികൾക്ക് മെച്ചപ്പെട്ട വേതനവും ജീവിതസൗകര്യങ്ങളും ഉറപ്പുവരുത്തൽ, ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കൽ,  വൈവിധ്യവൽക്കരണം, ഉൽപ്പന്നങ്ങളുടെ സംഭരണം, സംസ്‌കരണം, വിപണനം, മൂല്യവർധിത  ഉൽപ്പന്നങ്ങളുടെ നിർമ്മാണം, വിപണി കണ്ടെത്തൽ തുടങ്ങിയവയ്ക്ക് പ്ലാന്റേഷൻ നയം ഊന്നൽ നൽകും.
തോട്ടങ്ങളുടെ നിലവിലുള്ള അടിസ്ഥാനഘടനയിൽ ഒരു മാറ്റവും വരുത്താതെ ചില പരിഷ്‌കരണനടപടികൾ സ്വീകരിച്ച് അതിലൂടെ വരുമാനവും തൊഴിലും വർധിപ്പിക്കൽ, മൂല്യവർധിത ഉൽപ്പന്നങ്ങളുടെ ഉൽപാദനത്തിനായി വ്യവസായ വകുപ്പിന് കീഴിൽ നിലവിലുള്ള ക്ലസ്റ്റർ പദ്ധതികൾ തോട്ടം വിളകൾക്കും നടപ്പിലാക്കൽ,  കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലമുണ്ടാകുന്ന പ്രതിസന്ധികൾ കണക്കിലെടുത്ത് പശ്ചിമഘട്ട മേഖലയിലെ ജലം, മണ്ണ്, വായു എന്നിവ സംരക്ഷിക്കൽ,  തോട്ടവിളകളുടെ വികസനത്തിനായി കോ-ഓർഡിനേഷൻ സമിതി,  സംസ്ഥാനത്തെ എല്ലാ തോട്ടങ്ങളെയും ഉൾപ്പെടുത്തി ഡേറ്റാ ബാങ്ക്, വ്യവസായ സംരംഭങ്ങൾക്ക് ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും തോട്ടം മേഖലയ്ക്ക് കൂടി ലഭ്യമാക്കൽ,  എല്ലാ തോട്ടവിളകൾക്കും ഇൻഷ്വറൻസ് പരിരക്ഷ തുടങ്ങിയ ലക്ഷ്യങ്ങളും നയം മുന്നോട്ടുവെക്കുന്നു.

രാജ്യത്ത് ഏറ്റവും ഉയർന്ന വേതനം കൈപ്പറ്റുന്ന തോട്ടം തൊഴിലാളികൾ കേരളത്തിലാണ്. തൊഴിലാളികളുടെ വേതനത്തിൽ 2019 ജനുവരി മുതൽ പ്രാബല്യത്തോടെ പ്രതിദിനം 52 രൂപ വീതം വർധനവ് വരുത്തിയിട്ടുണ്ട്. പ്ലാന്റേഷൻ ലേബർ  കമ്മിറ്റി ശക്തിപ്പെടുത്തി തൊഴിലാളികളുടെ വേതനം കൃത്യമായ ഇടവേളകളിൽ പുതുക്കി നിശ്ചയിക്കാൻ  നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

തോട്ടം മേഖലയ്ക്ക് പുതിയ ഉണർവ് നൽകാനുള്ള പദ്ധതികൾക്ക്  നയം പ്രഖ്യാപിക്കുന്നതോടെ തുടക്കമാവും.  റവന്യൂ, വനം, കൃഷി, തൊഴിൽ, വ്യവസായം, തദ്ദേശസ്വയംഭരണം, ധനകാര്യം, നികുതി, വൈദ്യുതി വകുപ്പുകളുമായുളള ആശയവിനിമയത്തിലൂടെ ദൈനംദിന പ്രവർത്തനവും ഭാവിപരിപാടികളും ആസൂത്രണം ചെയ്യുന്നതിന് പ്ലാന്റേഷൻ ഡയറക്ടറേറ്റ് രൂപീകരിക്കാൻ  തീരുമാനിച്ചതായി മന്ത്രി വ്യക്തമാക്കി.

ഉദാരവത്കരണനയങ്ങളുടെ ഭാഗമായി തോട്ടവിളകൾ ഒരു നിയന്ത്രണവുമില്ലാതെ  ഇറക്കുമതി ചെയ്യുന്നതും ഇതേ തുടർന്നുണ്ടായ വിലത്തകർച്ചയും   ഉൽപാദനത്തിലും ഉൽപാദനക്ഷമതയിലുമുണ്ടായ ഇടിവും കാലാവസ്ഥാ വ്യതിയാനവും തോട്ടം വ്യവസായ മേഖലയിലെ പ്രതിസന്ധി വർധിപ്പിക്കുകയാണ്. സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര കാർഷിക ഉത്പാദനത്തിൽ തോട്ടം മേഖലയുടെ പങ്ക് കുറഞ്ഞുവരുന്നത് സർക്കാർ ഗൗരവമായാണ് കാണുന്നത്. പ്ലാന്റേഷൻ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഭൂമിയുടെ അളവും  ഗണ്യമായി കുറഞ്ഞുവരികയാണ്.  മൂന്നു ലക്ഷത്തിലേറെ തൊഴിലാളികൾ ഈ രംഗത്തുണ്ട്.  ഇവരിൽ പകുതിയിലേറെയും സ്ത്രീകളാണ്. നിലവിൽ 13 തോട്ടങ്ങൾ അടഞ്ഞു കിടക്കുന്നു. ഈ സാഹചര്യങ്ങളെ അതിജീവിച്ച്തോട്ടം മേഖലയ്ക്ക് പുതുജീവൻ നൽകി തൊഴിലാളികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുകയും സംസ്ഥാനത്തിന്റെ ആഭ്യന്തരവരുമാനം വർധിപ്പിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഈ സർക്കാർ അധികാരമേറ്റശേഷം വ്യവസായം എന്ന നിലയിലും തൊഴിൽദായക മേഖല എന്ന നിലയിലും തോട്ടം പ്രതിസന്ധിക്ക് പരിഹാരം കാണാൻ തുടർച്ചയായ നടപടികൾ സ്വീകരിച്ചുവരികയാണ്. തോട്ടം പ്രതിസന്ധിയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ജ. എൻ. കൃഷ്ണൻനായർ കമ്മീഷൻ റിപ്പോർട്ടിന്റെയും ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതി ശുപാർശകളുടെയും അടിസ്ഥാനത്തിലാണിത്.