കോട്ടയം: വൈദഗ്ധ്യമുണ്ടെങ്കിലും വേണ്ടത്ര അവസരം ലഭിക്കാത്ത ഇലക്ട്രീഷ്യനോ പ്ലംബറോ കാര്‍പെന്‍ററോ തെങ്ങുകയറ്റ തൊഴിലാളിയോ ആണോ നിങ്ങള്‍? അല്ലെങ്കില്‍ അടിയന്തര ഘട്ടത്തില്‍ ഇത്തരം തൊഴിലാളികളെ  കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നയാളാണോ? രണ്ടു വിഭാഗത്തില്‍പെട്ടവര്‍ക്കും പ്രശ്നപരിഹാരം വൈകാതെ വിരല്‍ത്തുമ്പിലെത്തിക്കുന്നതിനുള്ള സര്‍ക്കാര്‍ സംവിധാനം സജ്ജമാകുകയാണ്.
സംസ്ഥാന സര്‍ക്കാരിന്‍റെ സ്കില്‍ രജിസ്ട്രി മൊബൈല്‍ ആപ്ലിക്കേഷന്‍ സജീവമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കോട്ടയം ജില്ലയില്‍ തുടക്കമായി. ദൈനംദിന ഗാര്‍ഹിക-വ്യവസായിക ആവശ്യങ്ങള്‍ക്ക് വിദഗ്ധ തൊഴിലാളികളുടെ സേവനം ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ടാണ് ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്.
തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള കേരള അക്കാദമി ഫോര്‍ സ്കില്‍ എക്സലന്‍സ്(കേസ്) ആണ് വ്യവസായിക പരിശീലന വകുപ്പിന്‍റെയും കുടുംബശ്രീയുടെയും എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളുടെയും സഹകരണത്തോടെ പദ്ധതി നടപ്പാക്കുന്നത്.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നും സ്കില്‍ രജിസ്ട്രി മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. അടിസ്ഥാന വിവരങ്ങള്‍ നല്‍കി വിദഗ്ധ തൊഴിലാളിയായോ തൊഴില്‍ ദായകനായോ രജിസ്റ്റര്‍ ചെയ്യാം. തൊഴിലാളിയെ തേടുന്നവര്‍ക്ക് വളരെ കുറച്ചു വിവരങ്ങള്‍ നല്‍കി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം. തൊഴില്‍ അന്വേഷകര്‍ അറിയാവുന്ന തൊഴില്‍, കൂലി, തിരിച്ചറിയല്‍ രേഖ എന്നിവ നിര്‍ബന്ധമായും അപ് ലോഡ് ചെയ്യണം.

തൊഴില്‍ പരിശീലനം നേടിയിട്ടുള്ളവര്‍ കോഴ്സിന്‍റെ സര്‍ട്ടിഫിക്കറ്റും കോഴ്സില്‍ ചേരാതെ തൊഴില്‍ വൈദഗ്ധ്യം നേടിയവര്‍ തദ്ദേശഭരണ സ്ഥാപന വാര്‍ഡ് അംഗത്തിന്‍റെയോ കൗണ്‍സിലറുടെയോ സാക്ഷ്യപത്രവും സമര്‍പ്പിക്കണം.  രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ പരിഹരിക്കുന്നതിന് സമീപത്തെ സര്‍ക്കാര്‍ ഐ.ടി.ഐയിലോ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളിലോ ബന്ധപ്പെടാം.

ആപ്ലിക്കേഷന്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ ഒരേ തൊഴില്‍ ചെയ്യുന്ന ഒന്നിലധികം പേരെ ഇതില്‍ കണ്ടെത്താനാകും. യോഗ്യതയും വൈദഗ്ധ്യവും കൂലിയും പരിശോധിച്ച് ഇഷ്ടമുള്ളയാളെ തിരഞ്ഞെടുക്കാം. ഉപഭോക്താവിന്‍റെ സംതൃപ്തി അനുസരിച്ച് തൊഴിലാളിക്ക് റേറ്റിംഗ് നല്‍കാനും കഴിയും.
അപ്ലയന്‍സ് സര്‍വീസ് ആന്‍റ് റിപ്പയര്‍, ഡേ ടുഡേ സര്‍വ്വീസ്, ഹോം മെയിന്‍റനന്‍സ് സര്‍വ്വീസ് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലാണ് രജിസ്ട്രേഷന്‍ സൗകര്യമുള്ളത്. ആദ്യ വിഭാഗത്തില്‍ ഗൃഹോപകരണങ്ങളുടെ അറ്റകുറ്റപ്പണികളും സര്‍വീസിംഗും ചെയ്യുന്നവരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഡേ ടുഡേ സര്‍വ്വീസില്‍ ഡ്രൈവര്‍മാര്‍, വീട്ടു ജോലിക്കാര്‍, ക്ലീനിംഗ് തൊഴിലാളികള്‍,  തെങ്ങുകയറ്റക്കാര്‍, തുണി അലക്കുകയും തേക്കുകയും ചെയ്യുന്നവര്‍, ഡേ കെയറുകള്‍, വീട്ടിലെത്തി കുട്ടികളെ പരിപാലിക്കുന്നവര്‍, ആശുപത്രികളിലും വീടുകളിലും വയോജന പരിപാലനം നടത്തുന്നവര്‍, വീടുകളിലെത്തി പ്രമേഹം, കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവ പരിശോധിക്കുന്നവര്‍, മൊബൈല്‍ ബ്യൂട്ടി പാര്‍ലര്‍ സേവനം നല്‍കുന്നവര്‍ എന്നിവരാണുള്ളത്.

ഹോം മെയിന്‍റനന്‍സ് വിഭാഗത്തില്‍ കാര്‍പ്പെന്‍റര്‍, പ്ലംബര്‍, ഇലക്ട്രിഷ്യന്‍, പെയിന്‍റര്‍, ചെറുകിട കണ്‍സ്ട്രക്ഷന്‍ ജോലിക്കാര്‍, കംപോസ്റ്റ് പിറ്റ് നിര്‍മിക്കുന്നവര്‍, റിംഗ് വര്‍ക്കുകാര്‍,  ഗാര്‍ഡനിംഗ്-ലാന്‍ഡ്സ്കേപ്പിംഗ് ജോലികള്‍ ചെയ്യുന്നവര്‍ തുടങ്ങിയവരുണ്ട്. ഇടനിലക്കാരില്ലാതെ തൊഴിലാളികള്‍ക്ക് സ്വന്തം കഴിവിനനുസരിച്ചുള്ള തൊഴില്‍ സാധ്യത കണ്ടെത്താനും ജനങ്ങള്‍ക്ക് ആവശ്യമനുസരിച്ച് വിദഗ്ധരുടെ സേവനം നേടാനും ആപ്ലിക്കേഷന്‍ സഹായകമാണ്.

ഏറ്റുമാനൂര്‍ സര്‍ക്കാര്‍ ഐ.ടി.ഐയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗം ആപ്ലിക്കേഷനില്‍ പരമാവധി തൊഴിലാളികളെയും തൊഴില്‍ദായകരെയും രജിസ്റ്റര്‍ ചെയ്യിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു.  ജില്ലയിലെ ടൗണ്‍ എംപ്ലോയ്മെന്‍റ് ഓഫീസര്‍മാരും സര്‍ക്കാര്‍ ഐ.ടി.ഐ പ്രിന്‍സിപ്പല്‍മാരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍. സുരേഷ്, കോട്ടയം ആര്‍.ഐ സെന്‍റര്‍ ട്രെയിനിംഗ് ഓഫീസര്‍ വി.ജി.രാധ, കോട്ടയം ടൗണ്‍ എംപ്ലോയ്മെന്‍റ് ഓഫീസര്‍ ധനലക്ഷ്മി, പള്ളിക്കത്തോട് ഗവണ്‍മെന്‍റ് ഐ.ടി.ഐ പ്രിന്‍സിപ്പല്‍ ജോസ് വര്‍ഗീസ്, ഗ്രാമപഞ്ചായത്തംഗം ജിജി  ജോയ് തുടങ്ങിയവര്‍ സംസാരിച്ചു.
തദ്ദേശഭരണ സ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്ന പക്ഷം സര്‍ക്കാര്‍ ഐ.ടി.ഐയിലെ ഉദ്യോഗസ്ഥര്‍ ഗ്രാമസഭകളില്‍ മൊബൈല്‍ ആപ്ലിക്കേഷനെക്കുറിച്ച് വിശദീകരിക്കുകയും രജിസ്ട്രേഷന് സഹായം നല്‍കുകയും ചെയ്യും.