ഒരു ഭാഷയും മറ്റൊരു ഭാഷയുടെ മുകളിലല്ലെന്നും എല്ലാ ഭാഷകളും വിശിഷ്ടമാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ രാഷ്ട്രഭാഷ പർവ്വിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  എത്ര ഭാഷകൾ പഠിക്കാൻ പറ്റുമോ അത്രയും പഠിക്കുക.

മറ്റു ഭാഷാ ജനവിഭാഗങ്ങളുമായുള്ള അന്യതാബോധം ഇല്ലാതാക്കാൻ ഇതിലൂടെ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാതാവ്,മാതൃഭൂമി,മാതൃഭാഷ എന്നവയുമായുള്ളത് ജൈവിക ബന്ധമാണ്. മാതൃഭാഷയിലൂടെയാണ് സ്‌നേഹവും ഭാവനയും കൈമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭാഷാ വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ . വിവിധ ഭാഷ സംസാരിക്കുന്നവരുടെ ഇടയിൽ പൊതുവായി ഉപയോഗിക്കാനായാണ് ദേശീയ ഭാഷ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഹിന്ദി ഭാഷാ പ്രോത്സാഹനത്തിന് കേന്ദ്രസ്ഥാപനങ്ങൾക്കുള്ള പുരസ്‌കാരങ്ങൾ ഗവർണർ വിതരണം ചെയ്തു.

യോഗത്തിൽ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ശാരദ സമ്പത്ത് അധ്യക്ഷത വഹിച്ചു. വി.എസ്.എസ്.എസി. ഡയറക്ടർ സോമനാഥ്, ഇൻകം ടാക്‌സ് ചീഫ് കമ്മീഷണർ രവീന്ദ്ര കുമാർ, പോസ്റ്റൽ സർവീസ് ഡയറക്ടർ സയീദ് റഷീദ് എന്നിവർ സംസാരിച്ചു. നഗര ഭരണ ഭാഷാ നിർവ്വഹണ സമിതിയാണ് ചടങ്ങ് സംഘടിപ്പിച്ചത്.