മികച്ച നിയമസഭാ സ്പീക്കർക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി

യുവത്വം സജീവമായി രാഷ്ട്രീയ പ്രക്രിയയെ സർഗ്ഗാത്മകമാക്കുന്നതിൽ ഇടപെടണമെന്നും രാഷ്ട്രീയത്തിൽ നിന്ന് അകന്നു നില്ക്കുകയല്ല മറിച്ച് അതിൽ ഇഴുകിച്ചേർന്ന് ചുമതലകൾ എടുക്കുകയാണ് യുവജനത ചെയ്യേണ്ടതെന്നും കേരള നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ.

ഇന്ത്യൻ ജനാധിപത്യത്തിന്റെ കടമ ഭരണഘടന സംരക്ഷിക്കാൻ മുന്നിട്ടിറങ്ങുക എന്നതാണ്. ഭാരതീയ ഛാത്ര സൻസദിന്റെ 2019 ലെ ഐഡിയൽ ലെജിസ്ലേറ്റിവ് അസംബ്ലി സ്പീക്കർ അവാർഡ് ഡൽഹിയിലെ വിഘ്യാൻ ഭവനിൽ നടന്ന ഇൻഡ്യൻ സ്റ്റുഡന്റ് പാർലമെന്റിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിൽ നിന്ന് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടന എന്നത് ഭരിക്കാനുള്ള ചില ഘടനകൾ മാത്രമല്ല, മൂല്യങ്ങളുടെ സംഭരണി കൂടിയാണ്. ഇന്ത്യ എന്ന ആശയം സമന്വയത്തിന്റെ സംഗീതമാണ്. ഈ ആശയത്തെയും അതിന്റെ പാരമ്പര്യത്തെയും ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളാണ് ഭരണഘടന എന്ന സംഹിതയെ സംരക്ഷിച്ചു നിർത്തുന്നത്.

ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളിലും മാർഗ്ഗ നിർദ്ദേശക തത്വങ്ങളിലും അടിയുറച്ച് വിശ്വസിക്കുകയും അവയെ സംരക്ഷിക്കുകയും അവയ്ക്കായി നിലകൊള്ളുകയും ചെയ്യേണ്ട സമയമാണിത്. ഭിന്നിപ്പുകളില്ലാത്ത നാനാത്വമാണ് ഇന്ത്യയുടെ അസ്ഥിത്വം.

സ്വാതന്ത്യം അഥവാ ലിബർട്ടി എന്നത് ജനാധിപത്യത്തിലെ മുഖ്യമന്ത്രമാണ്. ഇത് സംഭവിക്കണമെങ്കിൽ പൗരസമൂഹവും സ്റ്റേറ്റും തമ്മിൽ ശക്തമായ ആശയിനിമയം ഉണ്ടായിക്കണം. സ്റ്റേറ്റും പൗരസമൂഹവും ഒരുപോലെ ശക്തമാകുകയും പ്രതിപ്രവർത്തിക്കുകയും ചെയ്യുമ്പോഴാണ് ഒരു സമൂഹം ശരിയായ അർത്ഥത്തിൽ വിമോചനത്തിലേയ്ക്ക് നയിക്കപ്പെടുന്നത്.

പ്രബലമായ സ്റ്റേറ്റിൽ പൗരസമൂഹവും ശക്തി പ്രാപിക്കണം. അല്ലെങ്കിൽ ഏകാധിപത്യത്വത്തിലേയ്ക്ക് രാജ്യം കൂപ്പുകുത്തും. തിരിച്ച് സ്റ്റേറ്റ് ദുർബലവും പൗരസമൂഹം പ്രബലവുമായാൽ അരാജകത്വത്തിനും വഴി തെളിക്കും. ഇത്തരമൊരു സംതുലിതാവസ്ഥ സ്റ്റേറ്റ്- സിവിൽ സമൂഹ ബന്ധത്തിന് ഉണ്ടായിരിക്കണം.

സിവിൽ സമൂഹത്തെ ശക്തിപ്പെടുത്തണമെങ്കിലും ഈ തുലിതാവസ്ഥ നിലനിർത്തണമെങ്കിലും ജനാധിപത്യമൂല്യങ്ങൾ ശക്തമായിരിക്കണം. ഇത്തരമൊരു വളർച്ചയ്ക്കും പൗരസമൂഹവും സ്റ്റേറ്റും തമ്മിലുള്ള ദൃഢബന്ധത്തിനും ഉദാഹരണമാണ് കേരള നിയമസഭ.

ഒരു നിയമസഭയിൽ അംഗത്തിന് മാത്രമാണ് ബില്ലുകളിൽ ഭേദഗതി കൊണ്ടുവരാൻ സാധിക്കുന്നത്. എന്നാൽ കേരള നിയമസഭയിൽ ഏതു സാധാരണക്കാരനും ബില്ലിൽ ഭേദഗതി സമർപ്പിക്കാൻ കഴിയും. ഇത്തരമൊരു രൂപാന്തരം നമ്മുടെ ജീവിതത്തിൽ നിരന്തരം സംഭവിക്കുന്ന പ്രക്രിയയും ഫോക്കസുമായിരിക്കണം.

ജനാധിപത്യമെന്നത് പുനക്രമീകരിക്കപ്പെടുന്നതും നവീകരിക്കപ്പെടുന്നതുമായ പ്രക്രിയയാകണം. ജനാധിപത്യം നവീകരിക്കപ്പെടണമെങ്കിൽ ജനങ്ങൾക്കും രാഷ്ട്രീയമായി ഇടപെടാനും അഭിപ്രായം പറയാനും അവസരവും സ്വാതന്ത്ര്യവും ഉണ്ടായിരിക്കണം. ജനാധിപത്യത്തിന്റെ പുതുക്കിപ്പണിയലും വളർച്ചയുമാണ് വിമോചനത്തിന്റെ അടിസ്ഥാനം- അദ്ദേഹം പറഞ്ഞു.

മുൻ ലോകസഭാ സ്പീക്കർ ശിവരാജ് പാട്ടീൽ, 2014 ലെ സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവ് കൈലാസ് സത്യാർത്ഥി, പ്രമുഖ ശാസ്ത്രജ്ഞൻ പദ്മവിഭൂഷൺ ഡോ. രഘുനാഥ് എ. മഷേൽക്കർ, വിദ്യാഭ്യാസ വിചക്ഷണൻ പദ്മഭൂഷൺ ഡോ. വിജയ് ഭട്കർ, പ്രൊഫ. വിശ്വനാഥ് ഡി. കാരാഡ്, ഡോ. രാഹുൽ വി. കാരാഡ് എന്നിവർ പ്രസംഗിച്ചു.