പാലക്കാട് ജില്ലയിലെ തിരഞ്ഞെടുത്ത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിനായി ഫെബ്രുവരി 28 ന് ആരംഭിച്ച മൂന്നു ദിവസം നീണ്ട റീബൂട്ട് കേരള ഹാക്കത്തോണ്‍ വിജയകരമായി സമാപിച്ചു. ഒരു സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ കേന്ദ്രീകരിച്ച് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ഇത്തരത്തില്‍ ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നത് രാജ്യത്ത് ഇതാദ്യമായാണ്.

ജലം- പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് മികച്ച പരിഹാര സംവിധാനം കണ്ടെത്തിയ പാലക്കാട് എന്‍എസ്എസ് എഞ്ചിനീയറിംഗ് കോളേജാണ് ഒന്നാം സ്ഥാനം കൈവരിച്ചത്. കാറ്റിന്റെ ഗതിമാറ്റം കാരണമുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനങ്ങളായ ചുഴലിക്കാറ്റ്, അമിതമായ മഴ, ഇവ മൂലമുണ്ടാകുന്ന തുടര്‍ച്ചയായ പ്രളയങ്ങള്‍, എന്നിവ കേരളം നേരിടുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളാണ്.

ഇതിനായി ദുരന്തനിവാരണത്തിനും മുന്‍കരുതലുകളുമായി മികച്ച ആധുനിക സാങ്കേതിക സംവിധാനം വികസിപ്പിച്ചതിനാണ് എന്‍.എസ്.എസ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ നേട്ടം കൈവരിച്ചത്.

ജല വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി പാലാ സെന്റ് ജോസഫ് എഞ്ചിനീയറിംഗ് കോളേജ് രണ്ടാം സ്ഥാനം നേടി. ജനസംഖ്യ വര്‍ധന, നഗരവല്‍ക്കരണം കാലാവസ്ഥാവ്യതിയാനം എന്നിവയില്‍ നിന്നും ഉയര്‍ന്നുവരുന്ന ജലത്തിന്റെ ആവശ്യം ജല വിതരണത്തെ ബാധിക്കുന്നു.

ചോര്‍ച്ച മൂലമുണ്ടാകുന്ന നഷ്ടം, അസമമായ ജലവിതരണം, സമ്മര്‍ദവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടാകുന്നു. ഈ സാഹചര്യങ്ങളില്‍, ഉയര്‍ന്ന നിലവാരമുള്ള ജലം ഉപയോക്താക്കള്‍ക്ക് സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ രീതിയില്‍ വിതരണം ചെയ്യുന്നതിന് പ്രാപ്തമാക്കുന്നതിനും ബുദ്ധിപരമായി കൈകാര്യം ചെയ്യുന്നതിനുമായി മികച്ച ആധുനിക സാങ്കേതിക വിദ്യ വികസിപ്പിച്ചതാണ് രണ്ടാം സ്ഥാനം ലഭിച്ചത്. കാലാവസ്ഥ വ്യതിയാനം, പ്രളയം എന്നിവയെ തുടര്‍ന്ന് ഉണ്ടാകുന്ന ദുരന്തനിവാരണത്തിന് സാങ്കേതിക സംവിധാനം വികസിപ്പിച്ചതിന് കണ്ണൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജിന് മൂന്നാം സ്ഥാനവും നേടി.

തിരഞ്ഞെടുത്ത 15 ടീമുകളാണ് പവര്‍ ജഡ്ജ്‌മെന്റ് ജൂറിക്ക് മുമ്പാകെ അവര്‍ കണ്ടുപിടിച്ച സാങ്കേതിക പരിഹാരമാര്‍ഗങ്ങള്‍ അവതരിപ്പിച്ചത്. ജൂറി ഇവ കൃത്യമായി അവലോകനം ചെയ്ത് മികച്ച മൂന്ന് ടീമുകളെ തിരഞ്ഞെടുക്കുകയായിരുന്നു. ഭാവിയിലെ ശാസ്ത്രജ്ഞന്‍മാരെയണ് ഹാക്കത്തോണിലൂടെ കാണാന്‍ സാധിച്ചതെന്ന് ജൂറി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

ഒന്നാം സ്ഥാനം ലഭിച്ച ടീമിന് 50000 രൂപയും രണ്ടും മൂന്നും സ്ഥാനം നേടിയവര്‍ക്ക് യഥാക്രമം 30000, 20000 എന്നിങ്ങനെയാണ് സമ്മാനത്തുക.
വിജയിച്ച ടീമുകള്‍ക്കുള്ള ക്യാഷ് പ്രൈസ്, പ്രശസ്തി പത്രവും ഫലകവും വി കെ ശ്രീകണ്ഠന്‍ എം.പിയും ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസും ചേര്‍ന്ന് സമ്മാനിച്ചു.

ഇത്തരത്തില്‍ വിവിധ വിഷയങ്ങളിലായി കേരളത്തിലെ 10 വേദികളില്‍ സംഘടിപ്പിക്കുന്ന ഓരോ ഹാക്കത്തോണിലും മികച്ച മൂന്ന് ടീമുകളെ തിരഞ്ഞെടുത്ത് 30 ടീമുകള്‍ പങ്കെടുക്കുന്ന ഗ്രാന്‍ഡ് ഫിനാലെ മാര്‍ച്ച് അവസാനം സംഘടിപ്പിക്കും. വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുവയ്ക്കുന്ന മികച്ച ആശയങ്ങളും പ്രശ്‌ന പരിഹാരമാര്‍ഗ്ഗങ്ങളും നടപ്പിലാക്കുക വഴി ശാശ്വതവും ഫലപ്രദവുമായ പരിഹാരം കണ്ടെത്തുന്നതിന് വേണ്ട നടപടികള്‍ വിദ്യാഭ്യാസവകുപ്പ് സ്വീകരിക്കും.

ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ് അധ്യക്ഷയായ പരിപാടിയില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കെ കൃഷ്ണദാസ്, അസാപ് പോളിടെക്‌നിക് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ടി വി ഫ്രാന്‍സിസ്, അസാപ് ജില്ലാ പ്രോഗ്രാം മാനേജര്‍ നിഷാന്ത് നാരായണന്‍ എന്നിവര്‍ സംസാരിച്ചു.