കുട്ടനാട് പാക്കേജിൽ നിർദേശിക്കപ്പെട്ട പദ്ധതികളുടെ പ്രവർത്തനം അടിയന്തരമായി ആരംഭിക്കാനും സമയബന്ധിതമായി പൂർത്തിയാ ക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു.
കാർഷിക മേഖലയിലെ വളർച്ചയും കർഷകരുടെ വരുമാനവും വർധിപ്പിക്കുക, വെള്ളപ്പൊക്കം നിയന്ത്രിക്കുക, പ്രദേശവാസികളെ സുരക്ഷിതമായി ജീവിക്കാൻ പ്രാപ്തരാക്കുക, വേമ്പനാട് കായൽ വ്യവസ്ഥയെ പാരിസ്ഥിതിക ആഘാതങ്ങൾ താങ്ങാൻ കഴിയുന്ന സ്ഥിതിയിലാക്കുക എന്നിവ ലക്ഷ്യം വെച്ചാണ് പാക്കേജ് നടപ്പാക്കുന്നത്.
ബന്ധപ്പെട്ട വകുപ്പുകളുമായി ചർച്ച ചെയ്ത് സംസ്ഥാന ആസൂത്രണ ബോർഡാണ് നിർദേശങ്ങൾ തയ്യാറാക്കിയത്. യോഗത്തിൽ മന്ത്രിമാരായ ഡോ.തോമസ് ഐസക്, കെ.കൃഷ്ണൻകുട്ടി, ജി. സുധാകരൻ, ജെ. മേഴ്‌സിക്കുട്ടിയമ്മ, വി.എസ്. സുനിൽകുമാർ, കടകംപള്ളി സുരേന്ദ്രൻ, കെ. രാജു, എം.എം. മണി, പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ ഡോ.വി.കെ. രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും വിവിധ വകുപ്പുകളുടെ സെക്രട്ടറിമാരും ആലപ്പുഴ കലക്ടർ അഞ്ജനയും പങ്കെടുത്തു.
ഡച്ച് മാതൃകയിലുള്ള നദിക്കൊരിടം (റൂം ഫോർ റിവർ) പാക്കേജിലെ പ്രധാന നിർദേശമാണ്. ഇതിന്റെ ഭാഗമായി കുട്ടനാട്ടിലും ചുറ്റുപാടു മുള്ള തോടുകൾ അടിയന്തരമായി വൃത്തിയാക്കും. ജനപങ്കാളിത്ത ത്തോടെ ഈ പരിപാടി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. തോട്ടപ്പള്ളി സ്പിൽവേയിലേക്കുള്ള ലീഡിംഗ് ചാനലിന് ആഴവും വീതിയും വർധിപ്പിക്കുക, പമ്പയിൽ മൂന്ന് പ്രളയ റഗുലേറ്ററുകൾ സ്ഥാപിക്കുക, എ.സി കനാലിന്റെ രണ്ടും മൂന്നും ഘട്ടങ്ങൾ പൂർത്തിയാക്കുക, കുട്ടനാട്ടിലെ പാടശേഖരങ്ങൾക്ക് പുറം ബണ്ട് നിർമിക്കുക, കുട്ടനാടിനെ പ്രത്യേക കാർഷിക മേഖലയായി പ്രഖ്യാപിക്കുക, പുതിയ കാർഷിക കലണ്ടർ നിർബന്ധമാക്കുക, കർഷകർക്ക് ആവശ്യമായ വിത്തുകൾ കൃത്യസമയത്ത് വിതരണം ചെയ്യുക, ആവശ്യമായ വിത്തുകൾ കുട്ടനാട്ടിൽ തന്നെ ഉത്പാദിപ്പിക്കുക, എല്ലാ ‘പെട്ടിയും പറയും’ മാറ്റി സബ്‌മേഴ്‌സിബിൾ പമ്പുകൾ വിതരണം ചെയ്യുക തുടങ്ങിയ നിർദേശങ്ങളാണ് കാർഷിക മേഖല സംബന്ധിച്ച് ശുപാർശ ചെയ്തിട്ടുള്ളത്. തോട്ടപ്പള്ളി സ്പിൽവേ വീതി കൂട്ടുന്നത് സംബന്ധിച്ച് പഠനം നടത്താൻ ചെന്നൈ ഐ.ഐ.ടിയെ നിയോഗി ച്ചിട്ടുണ്ട്. റിപ്പോർട്ട് താമസിയാതെ കിട്ടും.
മൃംഗസംരക്ഷണ മേഖലയുടെ ഇടപെടലിന്റെ ഭാഗമായി എല്ലാ പഞ്ചായത്തിലും കന്നുകാലി ഷെഡുകൾ ഉയർന്ന പ്രതലത്തിൽ സ്ഥാപിക്കാൻ നിർദേശമുണ്ട്. രണ്ടു പഞ്ചായത്തിൽ ഇതിനുവേണ്ടി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. പഞ്ചായത്തുകളുടെ സഹകരണത്തോടെ ഇത് നടപ്പാക്കണം. കുട്ടനാട്ടിൽ താറാവു കൃഷി ഗവേഷണ കേന്ദ്രം സ്ഥാപിക്കണമെന്നും നിരണത്തെ താറാവു ഫാം ആധുനികവൽക്കരി ക്കണമെന്നും ശുപാർശയുണ്ട്.
ഉൾനാടൻ മത്സ്യബന്ധനം വ്യാപിപ്പിക്കുന്നതിന് വിവിധ നടപടികൾ സ്വീകരിക്കും. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകൾക്കിട യിൽ സ്വയംസഹായ സംഘങ്ങൾ വ്യാപിപ്പിക്കും.
ഹൗസ് ബോട്ടുകളിൽ നിന്ന് വലിയ തോതിൽ മാനില്യം കായലിലേക്ക് പുറന്തള്ളുന്ന പ്രശ്‌നം പരിഹരിക്കുന്നതിന് ബോട്ടുകൾക്ക് ലൈസൻസ് നൽകാനും പാക്കേജ് നിർദേശിക്കുന്നു. ഹൗസ് ബോട്ടുകൾ മലിനീ കരണ നിയന്ത്രണ നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായി 290 കോടി രൂപ ചെലവിൽ നീരേറ്റുപുറം കുടിവെള്ള പദ്ധതിയുടെ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. കുട്ടനാട്ടിലെ 13 പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും പൈപ്പ് വഴി കുടിവെള്ളം എത്തിക്കാൻ ഇതുവഴി കഴിയും.
കുട്ടനാട്ടിൽ വ്യവസായ വകുപ്പിനുകീഴിൽ സംയോജിത റൈസ് പാർക്ക് സ്ഥാപിക്കണം. പുതിയ വൈദ്യുതി സബ്‌സ്റ്റേഷനും നിർദേശമുണ്ട്.
പാക്കേജിലെ പദ്ധതികൾ നടപ്പാക്കുന്നതിന് എല്ലാ വകുപ്പുകളും ഒന്നിച്ചു നീങ്ങണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. സമയബന്ധിതമായി എല്ലാം പൂർത്തിയാക്കണം. പ്രവൃത്തികൾ ഏകോപിപ്പിക്കുന്നതിന് സർക്കാർ ആവശ്യമായ സംവിധാനമുണ്ടാക്കും.