കാസർഗോഡ്: സ്മാര്‍ട്ടാകാനൊരുങ്ങി ചിറ്റാരിക്കാല്‍ അങ്കണവാടി. അങ്കണവാടിയുടെ  പുതിയ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായി. ഈസ്റ്റ് എളേരി പഞ്ചായത്തിലെ  രണ്ടാം വാര്‍ഡില്‍ ചിറ്റാരിക്കാല്‍ ടൗണിനോട് ചേര്‍ന്ന് അഞ്ചു സെന്റ് സ്ഥലത്താണ് അങ്കണവാടിക്ക് കെട്ടിടം ഒരുങ്ങിയത്. പുതിയ  അങ്കണവാടിയിലേക്ക് കുഞ്ഞുകൂട്ടുകാരെ കാത്തിരിക്കുന്നത്  ചിത്രങ്ങളിലൂടെ  കഥ പറയുന്ന ചുവരുകളും കളിക്കാനും പഠിക്കാനും ബുദ്ധിവികാസത്തിനും ഉതകുന്ന  കളിപ്പാട്ടങ്ങളും ശിശു സൗഹൃദ ടോയ്ലെറ്റുകളുമൊക്കെയാണ്.
 ഇതിനെല്ലാം പുറമെ കുട്ടികളുടെ സംരക്ഷണത്തിനായി മുറ്റത്ത്  ഇന്റര്‍ ലോക്ക്,  ചുറ്റുമതില്‍, മണ്ണും മനസും കൈകോര്‍ക്കാനായി  ചെറിയ തോതിലുള്ള പച്ചക്കറി കൃഷി തുടങ്ങിയവയെല്ലാം ഒരുക്കുന്ന തയ്യാറെടുപ്പിലാണ് പഞ്ചായത്ത്. അങ്കണവാടി ഗുണഭോക്താക്കള്‍ക്കള്‍ക്ക് ഒത്തുകൂടാനും ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കാനുമുള്ള സൗകര്യവും പുതിയ അങ്കണവാടിയിലൊരുക്കും. ഇരുപതോളം കുട്ടികളാണ്  അങ്കണവാടിയിലുള്ളത്. കുട്ടികളെ കൂടാതെ അങ്കണവാടി ഗുണഭോക്താക്കളായ കൗമാരക്കാര്‍, ഗര്‍ഭിണികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ക്കും അങ്കണവാടികള്‍ സ്മാര്‍ട്ടാകുന്നതിലൂടെ  കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുമെന്ന്് ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജെസി ടോം പറഞ്ഞു.