ഇടുക്കി: കോവിഡ് 19 പശ്ചാത്തലത്തില്‍ ജില്ലയില്‍ ഇപ്പോള്‍ 52 പേര്‍ നിരീക്ഷണത്തിലുണ്ട്. 10 പേര്‍ ഇന്നലെ പുതുതായി നിരീക്ഷണത്തില്‍ വന്നവരാണ്. ആരെയും ആശുപത്രി ഐസൊലേഷന്‍  വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടില്ല. നാലുപേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. ഇതില്‍ ഒരാള്‍ വിദേശിയാണ്. നാല് മലേഷ്യക്കാരും ഒരു ബ്രട്ടീഷുകാരനും ഉള്‍പ്പെടെ 5 പേര്‍ നിരീക്ഷണത്തിലുണ്ട്.
കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ തരത്തിലുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ഇതുമായി ബന്ധപ്പെട്ട് 69 ട്രെയിനിംഗ് പ്രോഗ്രാമുകള്‍ ജില്ലയിലുടനീളം നടന്നു. ആരോഗ്യവകുപ്പിലെ ജീവനക്കാര്‍  നേതൃത്വം  കൊടുത്ത പരിപാടികളില്‍ 1747 ആളുകള്‍ പങ്കെടുത്തു. ഇതില്‍ ആശപ്രവര്‍ത്തകര്‍, അംഗന്‍വാടി ജീവനക്കാര്‍, ടാക്‌സി ഡ്രൈവര്‍മാര്‍, പ്ലാന്റേഷന്‍ തൊഴിലാളികള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.

മൂന്നാറില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി

കൊറോണ രോഗബാധയുടെ പശ്ചാത്തലത്തില്‍ മൂന്നാറില്‍ മുന്‍കരുതല്‍ നടപടികള്‍ കൂടുതല്‍ ശക്തമാക്കി വിവിധ വകുപ്പുകള്‍.കര്‍ശന നടപടികളിലൂടെയും നിരീക്ഷണങ്ങളിലൂടെയും പൂര്‍ണ്ണമായും മുന്‍കരുതല്‍ തീര്‍ക്കാനാണ് വകുപ്പുകളുടെയും പഞ്ചായത്തിന്റെയും തീരുമാനം. ആദ്യഘട്ടമെന്നവണ്ണം ലൈസന്‍സോ മറ്റ് അംഗീകൃതരേഖകളോ ഇല്ലാതെ പ്രവര്‍ത്തിച്ച് വരുന്ന ഹോംസ്റ്റേകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ദേവികുളം സബ് കളക്ടര്‍ പ്രേംകൃഷ്ണന്‍ അറിയിച്ചു. ഇത്തരം ഹോംസ്റ്റേകളില്‍ എത്തുന്ന സഞ്ചാരികളുടെ വിവരങ്ങള്‍ പൂര്‍ണ്ണമായി ശേഖരിക്കപ്പെടാനുള്ള സാധ്യതയില്ലാത്തതാണ് പുതിയ തീരുമാനത്തിന് കാരണമെന്ന് സബ് കളക്ടര്‍ വ്യക്തമാക്കി. ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നും പഞ്ചായത്തിന്റെ ഭാഗത്തുനിന്നും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മൂന്നാര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലുള്‍പ്പെടെ എത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ വിവരങ്ങള്‍ ശേഖരിക്കും. മൂന്നാറിലെ പൊതു ഇടങ്ങളില്‍ മലമൂത്രവിസര്‍ജ്ജനം നടത്തുന്നവരില്‍ നിന്നും പിഴ ഈടാക്കാന്‍ തീരുമാനിച്ചതായും ദേവികുളം സബ് കളക്ടര്‍ വ്യക്തമാക്കി.