* ക്ഷേമപെൻഷനുകൾക്ക് അപേക്ഷിക്കാനുള്ള സമയം മൂന്നുമാസത്തേക്ക് നീട്ടി
* വകുപ്പുകളുടെ ഏകോപനത്തിന് സെക്ടറൽ കമ്മിറ്റികൾ
* വായ്പാ തിരിച്ചടവ്: ബാങ്കുകളുമായി ഉടൻ ചർച്ച

സംസ്ഥാനത്ത് പുതുതായി മൂന്നുപേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് നിലവിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 24 ആയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മലപ്പുറത്ത് രണ്ടുപേർക്കും കാസർകോട് ഒരാൾക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇവർ വിദേശത്ത് നിന്നെത്തി നിരീക്ഷണത്തിൽ തുടരുന്നവരായിരുന്നു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 27 ആയി. ഇതിൽ മൂന്നുപേരുടെ രോഗം നേരത്തെ ഭേദമായിരുന്നു.
കോവിഡ്19 പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 12,740 പേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ഇതിൽ 12,470 പേർ വീടുകളിലും 270 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. തിങ്കളാഴ്ച പുതുതായി 72 പേരെ നിരീക്ഷണത്തിനായി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 2297 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ ലഭിച്ച 1693 എണ്ണത്തിന് രോഗബാധയില്ലെന്നാണ് ഫലം ലഭിച്ചത്.

സർവകക്ഷിയോഗത്തിൽ കോവിഡ് 19 പ്രതിരോധപ്രവർത്തനങ്ങളിൽ എല്ലാവരും സഹകരിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. നാടൊന്നിച്ച് രോഗഭീഷണി നേരിടണമെന്ന വികാരമാണ് സർവകക്ഷി യോഗത്തിൽ പ്രകടിപ്പിച്ചത്. പ്രതിരോധപ്രവർത്തനങ്ങളുടെ പ്രാധാന്യം എല്ലാവരും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ കക്ഷിനേതാക്കളും സഹകരണാത്മക നിലപാടാണ് സ്വീകരിക്കുന്നത്. ഇത് സർക്കാരിന് നൽകുന്ന ഊർജം വലുതാണ്. പ്രാദേശികതലത്തിലടക്കം ഈ സഹകരണം ശക്തിയായി തുടരും. എല്ലാ വകുപ്പുകളും ആരോഗ്യവകുപ്പുമായി യോജിച്ച് പ്രവർത്തിക്കുന്ന നിലയാണുള്ളത്. ഇതിനായി വിവിധ സെക്ടറൽ കമ്മിറ്റികൾ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പ്രവർത്തിക്കും. ഇക്കാര്യത്തിൽ മേൽനോട്ടം വഹിക്കാൻ സെക്രട്ടറിതലത്തിൽ മുതിർന്ന സെക്രട്ടറിമാർ ഉൾപ്പെടുന്ന കമ്മിറ്റിയുമുണ്ടാകും. അവർ വിവിധതലത്തിൽ ജില്ലകളിൽ ഇടപെടും.

സർക്കാർ ആദ്യഘട്ടം മുതൽ നടത്തിയ ഇടപെടൽ ഫലമുണ്ടാക്കിയിട്ടുണ്ട്. എന്നാൽ ഏർപ്പെടുത്തിയതും ജനങ്ങൾ സ്വമേധയാ പാലിച്ചതുമായ നിയന്ത്രണങ്ങൾ ദൈനംജീവിതത്തെ ബാധിക്കുന്നുണ്ട്. ആശങ്ക കാരണം സാധാരണനിലയിലുള്ള വ്യാപാരം കച്ചവടസ്ഥാപനങ്ങളിൽ നടക്കുന്നില്ല. തൊഴിൽശാലകളെയും ബാധിച്ചിട്ടുണ്ട്.

എന്നാൽ, സാമൂഹികജീവിതം സാധാരണരീതിയിൽ മുന്നോട്ടുപോകേണ്ടതുണ്ട്. രോഗപ്രതിരോധത്തിന്റേതായ ജാഗ്രത തുടരണം, എന്നാൽ അത് മുഴുവൻ സാമൂഹ്യജീവിതത്തെ സ്തംഭിപ്പിക്കുന്ന നിലയിലാകരുത്.

ബസ്, ഓട്ടോ, ടാക്സി അടക്കമുള്ള പൊതുഗതാഗതസംവിധാനവും ആളുകൾ കുറയുന്നതുകാരണം പ്രയാസം നേരിടുന്നുണ്ട്. കെ.എസ്.ആർ.ടി.സിക്ക് തന്നെ കോടികളുടെ നഷ്ടമാണ് ദിനേന ഉണ്ടാകുന്നത്. സ്വകാര്യബസുകൾക്ക് ടാക്സ് അടയ്ക്കുന്നതിനുള്ള സമയം നീട്ടിനൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. വിനോദസഞ്ചാരമേഖലയ്ക്കും നഷ്ടമുണ്ട്.

ഇനിയുള്ള നാളുകളിൽ സാമ്പത്തികനില കൂടുതൽ മോശമാകാൻ സാധ്യതയുള്ളതിനാൽ ഇക്കാര്യങ്ങൾ ഗൗരവമായി പരിഗണിച്ച് എന്തൊക്കെ പ്രതിവിധികൾ കണ്ടെത്താം എന്ന് ആലോചിക്കുന്നുണ്ട്. വായ്പാ തിരിച്ചടവിന്റെ കാര്യത്തിൽ തീരുമാനങ്ങളെടുക്കാൻ ബാങ്കുകളുമായി ചർച്ച ചെയ്യാൻ ഉടൻ സംസ്ഥാനതല ബാങ്കിംഗ് സമിതി യോഗം വിളിച്ചുചേർക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ക്ഷേമപെൻഷനുകൾക്ക് അപേക്ഷ കൊടുക്കാനുള്ള സമയം മൂന്നുമാസത്തേക്ക് നീട്ടിയതായും മുഖ്യമന്ത്രി അറിയിച്ചു. മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജൂനിയർ വിദ്യാർഥികൾക്കും അവധി നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായ പി.ജി വിദ്യാർഥികൾക്കും ഹൗസ് സർജൻമാർക്കും ഒഴികെയുള്ളവർക്കാകും അവധി. ഇതര സംസ്ഥാനങ്ങളിൽ പഠിക്കുന്ന മലയാളി വിദ്യാർഥികൾക്ക് നാട്ടിലേക്ക് എത്താൻ യാത്രാസൗകര്യം വർധിപ്പിക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരുമായി ബന്ധപ്പെടും.

വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട് കൈക്കൊള്ളേണ്ട കൂടുതൽ നടപടികൾ വിമാനത്താവള അധികൃതരുമായി ചർച്ച ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.
രോഗവ്യാപനം തടയാൻ ‘ബ്രേക്ക് ദ ചെയിൻ’ ക്യാമ്പയിനിന്റെ ഭാഗമായി കൈകൾ ശുചിയാക്കാൻ സാനിറ്റൈസർ, സോപ്പ് ഉൾപ്പെടെ ഉപയോഗിക്കണം. ഓഫീസുകൾ, ബാങ്കുകൾ, റെസിഡൻഷ്യൽ അസോസിയേഷനുകൾ, ഫ്ളാറ്റുകൾ തുടങ്ങിയവയുടെ പ്രവേശനകവാടങ്ങളിൽ സാനിറ്റൈസർ ലഭ്യമാക്കണം.

ബസ് സ്റ്റോപ്പുകളിലും മാർക്കറ്റുകളിലും സോപ്പ് ഉപയോഗിച്ച് കൈ കഴുകാൻ സൗകര്യം ഒരുക്കണം.  യുവജനസംഘടനകൾ രക്തദാനത്തിന് മുന്നോട്ടുവരുന്നത് മാതൃകാപരമാണ്. ഇതിനുപുറമേ, ഇതുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിലും യുവജനസംഘടനകൾ ആവശ്യമായ സഹായം നൽകണം.  ആരോഗ്യരംഗത്ത് പ്രവർത്തിക്കാനുള്ള പ്രവർത്തകരുടെ ആവശ്യം ഈഘട്ടത്തിൽ വളരെ വലുതാണ്. നേരത്തെ സർവീസിൽ ഉണ്ടായിരുന്നവർ ഉൾപ്പെടെ പരിചയസമ്പന്നർ സഹകരിക്കണം.

പുതിയ വോളണ്ടിയർമാർക്ക് ആവശ്യമായ പരിശീലനം നൽകും. സംസ്ഥാനത്ത് ഇപ്പോൾ പ്രവർത്തിക്കാത്ത ആശുപത്രികളുടെ പൂർണ ലിസ്റ്റ് തയാറാക്കും. രോഗപ്രതിരോധത്തിനുള്ള ജാഗ്രത വലിയതോതിൽ വർധിക്കേണ്ടതുണ്ട്. അതിനാൽ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് വലിയ തോതിൽ ആളുകൾ കൂടുന്ന അവസ്ഥ ഒഴിവാക്കണം. വിവാഹങ്ങളിൽ 100 പേരിൽ കൂടുതൽ പങ്കെടുക്കുന്ന നിലവരരുത്.

കുടുംബകോടതികളിലെ തിരക്ക് ഒഴിവാക്കാൻ ഹൈക്കോടതി രജിസ്ട്രാറുമായി സംസാരിച്ച് നടപടി സ്വീകരിക്കും. വിനോദസഞ്ചാരികളോട് മോശം പെരുമാറ്റം പാടില്ല. ഈ ഘട്ടം കഴിഞ്ഞാലും വിനോദസഞ്ചാരമേഖല കേരളത്തിന് പ്രധാനമാണ്. ജോലി കുറവായ അതിഥി തൊഴിലാളികൾ കൂട്ടമായി പൊതുസ്ഥലങ്ങളിൽ വരുന്നത് ഒഴിവാക്കി ക്യാമ്പുകളിൽ കഴിയുന്ന സാഹചര്യമുണ്ടാകണം. പരീക്ഷകൾ മാറ്റമില്ലാതെ നടക്കും. എന്നാൽ ആവശ്യമായ ജാഗ്രത പുലർത്തിയാകും നടപടികളെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാർത്താസമ്മേളനത്തിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ, റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും സംബന്ധിച്ചു.