പത്തനംതിട്ട ജില്ലയില്‍ ഒരാള്‍ക്ക്കൂടി കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. വിദേശത്തുനിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന വ്യക്തിയുടെ സാമ്പിള്‍ പരിശോധനാ ഫലമാണ് പോസിറ്റീവായത്.
ദോഹയില്‍ നിന്ന് ഈ മാസം 20ന് പുലര്‍ച്ചെ രണ്ടിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഖത്തര്‍ എയര്‍വേയ്‌സിന്റെ  ക്യു.ആര്‍ 506 വിമാനത്തിലാണ് യുവാവ് എത്തിയത്. 30.സി സീറ്റിലാണ് യാത്ര ചെയ്തത്. പുലര്‍ച്ചെ നാലിന് വെഞ്ഞാറംമൂടിലെ ഒരു റസ്‌റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ചിരുന്നു.
ഇദ്ദേഹത്തിനൊപ്പം വിമാനത്തിലുണ്ടായിരുന്ന 9 പത്തനംതിട്ട ജില്ലക്കാരെയും മറ്റു ജില്ലകളില്‍ നിന്നുള്ള എട്ടുപേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. വിമാനത്തില്‍ ഇദ്ദേഹത്തിന്റെ സീറ്റിന് മുന്നിലും പിന്നിലും മലയാളി കുടുംബങ്ങളുണ്ടായിരുന്നതായും ആരോഗ്യവകുപ്പിനെ അറിയിച്ചുണ്ട്.
നാട്ടില്‍ എത്തിയാല്‍ ഹോം ഐസലേഷനില്‍ കഴിയേണ്ടതുണ്ടെന്ന് അറിഞ്ഞതിനാല്‍ വീട്ടിലെ കാറാണ് ഉപയോഗിച്ചത്.
ഡ്രൈവര്‍ മാത്രമാണു കാറിലുണ്ടായിരുന്നത്. വീട്ടില്‍ ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. ഭാര്യയെയും കുട്ടിയേയും നേരത്തെതന്നെ ബന്ധുവീട്ടിലേക്കു മാറ്റിയിരുന്നു. വീട്ടിലെത്തിയശേഷം ഇയാള്‍ പുറത്തുപോയിട്ടില്ല. 21ന് ചുമയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചു. തുടര്‍ന്ന് ആംബുലന്‍സില്‍ ആരോഗ്യപ്രവര്‍ത്തകര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചു പരിശോധനയ്ക്ക് സാമ്പിള്‍ എടുത്തശേഷം വീട്ടില്‍ തന്നെ നിരീക്ഷത്തില്‍ തുടരുവാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇദ്ദേഹത്തിന് വീട്ടില്‍ ഭക്ഷണവും എത്തിച്ചിരുന്നു. നിലവില്‍ ഇയാളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 17 പേരെയും അല്ലാതെയുള്ള 20 പേരേയും കണ്ടെത്തിയിട്ടുണ്ട്.
ആരോഗ്യവകുപ്പ് നിര്‍ദേശം ലംഘിച്ച 16 പേര്‍ക്കെതിരേ 
കേസ് എടുക്കാന്‍ നിര്‍ദേശം 
കോവിഡ് 19 വൈറസ് നിയന്ത്രണത്തിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തിലിരിക്കെ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ച 16 പേര്‍ക്കെതിരേ പുതിയതായി കേസ് എടുക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. ഇവരുടെ ലിസ്റ്റ് പോലീസിന് കൈമാറുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ സ്ഥിതി വിലയിരുത്തുന്നതിനായി 902 സ്‌കോഡുകള്‍ 2879 വീടുകളില്‍ പോയിരുന്നു. ഈ സന്ദര്‍ശനത്തിനിടെയാണ് വീടുകളില്‍ കഴിയേണ്ട 16 നിര്‍ദേശം ലംഘിച്ചതായി കണ്ടെത്തിയത്. ഹോം ഐസലേഷന്‍ നിര്‍ദേശലംഘിച്ചതിന് തഹസില്‍ദാര്‍മാരുടെ സ്‌കോഡ്  ഒന്‍പതുപേരുടെ ലിസ്റ്റും പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ ഏഴു പേരുടെയും ലിസ്റ്റുമാണ് ജില്ലാ കളക്ടര്‍ക്ക് കൈമാറിയത്.