* ഇതുവരെ പിടികൂടിയത് 98380 കിലോഗ്രാം മത്സ്യം

ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായി നടന്ന പരിശോധനകളിൽ ഉപയോഗ ശൂന്യമായ 35,785.5 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. സംസ്ഥാനത്താകെ 291 കേന്ദ്രങ്ങളിലാണ് ഇന്ന് പരിശോധന നടത്തിയത്.

22 വ്യക്തികൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. ഓപ്പറേഷൻ സാഗർ റാണിയിലൂടെ ഈ സീസണിൽ ഏറ്റവുമധികം കേടായ മത്സ്യം പിടികൂടിയത് ഇന്നാണ്.
ശനിയാഴ്ച ആരംഭിച്ച ഓപ്പറേഷൻ സാഗർ റാണിയിൽ ശനിയാഴ്ച 2866 കിലോഗ്രാം മത്സ്യവും തിങ്കളാഴ്ച 15641 കിലോഗ്രാം മത്സ്യവും ചൊവ്വാഴ്ച 17018 കിലോഗ്രാം മത്സ്യവും ബുധനാഴ്ച 7558 കിലോഗ്രാം മത്സ്യവും വ്യാഴാഴ്ച 7755 കിലോഗ്രാം മത്സ്യവും വെള്ളിയാഴ്ച 11756 മത്സ്യവും ഇന്ന് 35,785.5 കിലോഗ്രാം മത്സ്യവും പിടിച്ചെടുത്തിരുന്നു. ഇതോടെ ഓപ്പറേഷൻ സാഗർ റാണിയിലൂടെ ഈ സീസണിൽ 98379.5 കിലോഗ്രാം മത്സ്യമാണ് പിടികൂടിയത്.

തിരുവനന്തപുരം പൂവാർ ആലങ്കോട്ടും കടമ്പാട്ടുകോണത്തും നടന്ന പരിശോധനയിൽ 15,000 കിലോഗ്രാം കേടായ മത്സ്യവും കോട്ടയത്തു നിന്നും 2,620 കിലോഗ്രാം കേടായ മത്സ്യവും എറണാകുളത്ത് നിന്നും 1,378 കിലോഗ്രാം കേടായ മത്സ്യവും തൃശൂർ വാടനപ്പള്ളി, കുന്ദമംഗലം എന്നിവിടങ്ങിൽ നിന്നും 16,250 കിലോഗ്രാം കേടായ മത്സ്യവും പിടിച്ചെടുത്തു.