സംസ്ഥാനത്തെ ലോക്ക് ഡൗൺ കാരണം മാനസിക  വെല്ലുവിളികൾ നേരിടുന്നവർക്ക് മരുന്ന് ലഭിക്കാത്തതിനാൽ നിരവധി മാനസിക പ്രശ്‌നങ്ങളാണ് നേരിടുന്നത്. ഇതിനെ അതിജീവിക്കാൻ ആശ്വാസകരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് സംസ്ഥാന യുവജനകമ്മീഷൻ. തിരുവനന്തപുരം മാനസിക ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികൾക്ക് നേരിട്ട് ആശുപത്രിയിൽ നിന്നും മറ്റിടങ്ങളിൽ പ്രധാന മെഡിക്കൽ  സ്റ്റോറുകളിൽ നിന്നും സമാഹരിച്ചും എത്തിക്കുകയാണ് യുവജനകമ്മീഷൻ.

വിവിധ ജില്ലകളിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കാണ് സംസ്ഥാന കേന്ദ്രത്തിൽ നിന്ന് ഫയർ ഫോഴ്‌സ് മുഖേന ചെയിൻ സർവീസ് ആയി  മരുന്നെത്തിക്കുന്നത്.  ശനിയാഴ്ച്ച മൂന്നാം ഘട്ടം മരുന്നുകളാണ്  തിരുവനന്തപുരം ഫയർ ഫോഴ്‌സ് ആസ്ഥാനത്തു നിന്ന് പുറപ്പെട്ടത്.

കേരള സംസ്ഥാന യുവജന കമ്മീഷൻ സ്റ്റേറ്റ് കോ ഓർഡിനേറ്റർമാരായ അഡ്വ. എം രൺദീഷ്, ആർ മിഥുൻഷാ, ജില്ലാ കോ ഓർഡിനേറ്റർ ആർ അമൽ എന്നിവർ സ്റ്റേറ്റ് കൺട്രോൾ റൂമിലെത്തി സ്റ്റേഷൻ ഓഫിസർ അശോക് കുമാറിന് മരുന്നുകൾ കൈമാറി.  ഫയർ ഫോഴ്‌സ് മേധാവി എഡിജിപി ഹേമചന്ദ്രൻ, കേരള സംസ്ഥാന യുവജനകമ്മീഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോം എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഏപ്രിൽ 10, 13 ദിവസങ്ങളിൽ കൊല്ലത്ത്  മരുന്നെത്തിച്ചിരുന്നു.