കൊല്ലം:  ജീവിത പ്രാരാബ്ദങ്ങള്‍ക്ക് ഇടയിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ ആഗ്രഹിച്ചിരുന്ന സുബൈദ അതിന് വഴി കണ്ടത് ആടിനെ വിറ്റ്. കൊല്ലം പോര്‍ട്ട് ഓഫീസിനു സമീപം ചായക്കട നടത്തുന്ന പോര്‍ട്ട് കൊല്ലം സംഗമം നഗര്‍-77 ലെ സുബൈദയാണ്(60 വയസ്)  ആടിനെ വിറ്റ് കിട്ടിയ തുകയില്‍ നിന്ന് 5510 രൂപ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന് കൈമാറിയത്. ഹൃദ്രോഗ ബാധിതനായി ഓപ്പറേഷന് വിധേയനായ ഭര്‍ത്താവ് അബ്ദുള്‍ സലാമിനും ഹൃദ്രോഗിയായ സഹോദരനുമൊപ്പമാണ് താമസം.

മൂന്നു മക്കള്‍ വിവാഹിതരായി മുണ്ടയ്ക്കലില്‍ താമസിക്കുന്നു. ആടിനെ വിറ്റപ്പോള്‍ കിട്ടിയ പന്ത്രണ്ടായിരം രൂപയില്‍ അയ്യായിരം വാടക കുടിശ്ശിക നല്‍കി രണ്ടായിരം കറണ്ട് ചാര്‍ജ്ജ് കുടിശ്ശികയും നല്‍കി. ദിവസവും മുടങ്ങാതെ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ചാനലില്‍ കാണുന്ന സുബൈദ കുട്ടികള്‍ വിഷുകൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നത് അറിഞ്ഞതു മുതല്‍ ആലോച്ചിതാണ് സംഭാവന നല്‍കണമെന്നത്.

ലോക്ക് ഡൗണ്‍ തുടങ്ങിയ ശേഷം ചായക്കടയില്‍ കച്ചവടവും വരവും കുറവാണ്. ഭാര്‍ത്താവിനും അനുജനും മുഴുവന്‍ സമയം കടയില്‍ ജോലി ചെയ്യാനും ആവതില്ല. എന്നിരുന്നാലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കണമെന്നത് സുബൈദയുടെ അടങ്ങാത്ത ആഗ്രഹമായിരുന്നു. ഭര്‍ത്താവ് അതിന് പൂര്‍ണ പിന്തുണയും നല്‍കി. അങ്ങനെയാണ് വളര്‍ത്തിയരുന്ന ആടുകളില്‍ നിന്നും രണ്ടെണ്ണത്തിനെ വിറ്റത്. അടിനെ വിറ്റായാലും ഒടുവില്‍ ആഗ്രഹം സഫലമായ ചാരിതാര്‍ത്ഥ്യത്തിലാണ് സുബൈദ.