ഇടുക്കി ജില്ലയെ റെഡ് സോണില്‍ ഉള്‍പ്പെടുത്തിയതോടെ അടിമാലി മേഖലയില്‍ ജാഗ്രത കടുപ്പിച്ച് അടിമാലി പോലീസ്. ഡിവൈഎസ്പി അബ്ദുള്‍ സലാമിന്റെയും അടിമാലി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനില്‍ ജോര്‍ജ്ജിന്റെയും നേതൃത്വത്തിലാണ് അടിമാലിയില്‍ നിരീക്ഷണവും പരിശോധനകളും ശക്തമാക്കിയിട്ടുള്ളത്.

കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയില്‍ നാലിടങ്ങളിലും അടിമാലി കുമളി ദേശിയപാതയില്‍ ഒരിടത്തും പോലീസ് ചെക്ക് പോയിന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആളുകള്‍ പുറത്തിറങ്ങരുതെന്നാവശ്യപ്പെട്ട് പോലീസ് അനൗണ്‍സ്‌മെന്റും വാഹനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇടറോഡുകളിലും നിരീക്ഷണം ശക്തമാണ്. മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങിയവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പരിശോധന ശക്തമായി തന്നെ തുടരുമെന്ന് അടിമാലി ഡിവൈഎസ്പി അബ്ദുള്‍ സലാം പറഞ്ഞു.

പട്രോളിംങ്ങ് ശക്തമാക്കുന്നതിന്റെ ഭാഗമായി അടിമാലി പോലീസ് ഏതാനും ചില സ്വകാര്യ വാഹനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. അതിര്‍ത്തി മേഖലയില്‍ നിന്നുള്‍പ്പെടെ ആളുകള്‍ എത്തുന്ന അടിമാലി താലൂക്കാശുപത്രി പരിസരത്ത് നിരീക്ഷണം ശക്തമാണ്. പോലീസ് നടപടി ഊര്‍ജ്ജിതപ്പെടുത്തിയതോടെ ടൗണ്‍ ഏറെക്കുറെ വിജനമാണ്.  അവശ്യസാധന വില്‍പ്പന കേന്ദ്രങ്ങളും മരുന്നുകടകളും മാത്രമാണ് തുറന്നു പ്രവര്‍ത്തിച്ചത്. രാത്രിയിലും പോലീസ് നിരീക്ഷണം ശക്തമാക്കി.