വാഹന കൈമാറ്റവും ഉടമസ്ഥാവകാശം മാറ്റുന്നതും സംബന്ധിച്ച നടപടിക്രമങ്ങൾ മോട്ടോർ വാഹന വകുപ്പ് ലഘൂകരിച്ചതായി ഗതാഗത വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. വാഹനം വിൽക്കുന്ന വ്യക്തിയും വാങ്ങുന്ന വ്യക്തിയും വ്യത്യസ്തമായ രണ്ടു ഓഫീസുകളുടെ പരിധിയിൽ വരുന്നുവെങ്കിൽ അപേക്ഷകർക്ക് നോ-ഡ്യൂ സർട്ടിഫിക്കറ്റ് ലഭിക്കാനും കൈമാറ്റം രേഖപ്പെടുത്തി കിട്ടാനും രണ്ടു ഓഫീസുകളെയും സമീപിക്കേണ്ടി വരുന്നുവെന്നും അത് കാരണം വളരെ കാലതാമസം നേരിടുന്നുവെന്നുമുള്ള നിരവധി പരാതികൾ ഗതാഗതമന്ത്രിയ്ക്ക് ലഭിച്ചിരുന്നു.
ഇതിനു പരിഹാരമായാണ് നടപടിക്രമങ്ങൾ ലഘൂകരിച്ചത്. പുതുക്കിയ നടപടിക്രമങ്ങൾ പ്രകാരം വാഹന ഉടമയും വാഹനം വാങ്ങുന്ന വ്യക്തിയും ചേർന്ന് വാഹൻ-4 ലെ ഓൺലൈൻ സംവിധാനം മുഖേന രണ്ടുപേരുടെയും മൊബൈൽ ഫോണിൽ വരുന്ന പകർപ്പും ഓൺലൈൻ സംവിധാനം മുഖേന അപ്‌ലോഡ് ചെയ്യണം.
        ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുന്ന വേളയിൽ, വിൽക്കുന്ന വ്യക്തിയുടെയോ വാങ്ങുന്ന വ്യക്തിയുടെയോ ഇഷ്ടാനുസരണം അപേക്ഷ സമർപ്പണത്തിന് ഓഫീസ് തിരഞ്ഞെടുക്കണം.  ഒറിജിനൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, അപേക്ഷയോടും അനുബന്ധ രേഖകളോടും, ആർ.സി അയക്കുവാൻ സ്പീഡ് പോസ്റ്റിനു ആവശ്യമായ സ്റ്റാമ്പ് പതിച്ചു തപാൽ കവറിനോടും ഒപ്പം തെരെഞ്ഞെടുത്ത ഓഫീസിൽ തപാൽ മുഖേന അയച്ചു നൽകുകയോ, ഓഫീസിനു മുമ്പിൽ സ്ഥാപിച്ച പെട്ടിയിൽ നിക്ഷേപിക്കുകയോ ചെയ്യാം.
ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിൽ മാത്രമേ ഓൺലൈൻ ടോക്കൺ എടുത്ത് നേരിട്ട് അപേക്ഷ സമർപ്പിക്കാൻ പാടുള്ളൂ. ഇത്തരം അപേക്ഷകളിൽ മുൻഗണനാക്രമം അനുസരിച്ചേ ഓഫീസിൽ നിന്നും തീർപ്പ് കൽപിക്കുകയുള്ളൂ. അപേക്ഷ സമർപ്പിക്കുന്ന ഓഫീസിൽ നിന്ന് തന്നെ നിശ്ചിത സമയപരിധിക്കുള്ളിൽ സേവനം പൂർത്തിയാക്കി പുതിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പുതിയ ഉടമസ്ഥന് തപാൽ മുഖേന അയച്ചു നൽകുകയും പഴയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നശിപ്പിക്കുകയും ചെയ്യും.
വാങ്ങുന്ന വ്യക്തിയും വിൽക്കുന്ന വ്യക്തിയും വ്യത്യസ്ത ഓഫീസുകളുടെ പരിധിയിൽ വരുകയും, അപേക്ഷ സമർപ്പിക്കാൻ തിരഞ്ഞെടുക്കുന്നത് വിൽക്കുന്ന വ്യക്തിയുടെ ഓഫീസ് ആകുകയും ചെയ്യുന്ന സാഹചര്യത്തിൽ ആ വാഹനത്തിന്റെ നിലവിലെ രജിസ്റ്ററിംഗ് അതോറിറ്റിയ്ക്ക് സംസ്ഥനത്തിനകത്തെ മറ്റേതൊരു രജിസ്റ്ററിങ് അതോറിറ്റിയുടെ അധികാര പരിധിയിലേക്കും വാഹന കൈമാറ്റം രേഖപ്പെടുത്താൻ അധികാരം നൽകിയിട്ടുണ്ട്. വാഹനവുമായി ബന്ധപ്പെട്ട ശിക്ഷാ നടപടികൾ നിലവിലുണ്ടായിരിക്കരുത്.
       പുതുക്കിയ നടപടിക്രമങ്ങൾ പ്രകാരം, വാഹന ഉടമയ്ക്ക് വാഹനം കൈമാറ്റം ചെയ്യുമ്പോൾ തന്നെ അപേക്ഷ സമർപ്പിക്കാനുള്ള സാഹചര്യമുണ്ട്. ഇതുമൂലം കാലതാമസം കൂടാതെ കൈമാറ്റത്തിന് അപേക്ഷിക്കാനും വാങ്ങിയ വ്യക്തിയാൽ വഞ്ചിതരാകാതിരിക്കാനും കഴിയും.
വാഹനം വിറ്റിട്ടും ഉടമസ്ഥാവകാശം മാറ്റപ്പെടാതെയും ഇക്കാര്യം അറിയാതെയും വഞ്ചിതരായി, വിവിധ വാഹന അപകട കേസുകളിൽ കോടതി വിധിക്കുന്ന നഷ്ട പരിഹാരവും വാഹന നികുതി കുമിഞ്ഞുകൂടുന്നതും മൂലം വാഹനം വിറ്റയാൾ വൻ സാമ്പത്തിക ബാധ്യതയിൽ പെട്ടുപോയ നിരവധി സംഭവങ്ങൾ ശ്രദ്ധയിൽപെട്ടിരുന്നതായും ഗതാഗത വകുപ്പുമന്ത്രി അറിയിച്ചു.  പുതിയ നടപടിപ്രകാരം ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകും.
        വാഹനങ്ങളുമായി ബന്ധപ്പെട്ട് ആർ.ടി.ഓഫീസുകളിൽ സമർപ്പിക്കേണ്ടുന്ന എല്ലാവിധ അപേക്ഷകളും ഇനിമുതൽ ഓഫീസിൽ നേരിട്ട് സമർപ്പിക്കേണ്ടതില്ല. ഇതിനായി പ്രത്യേകം തയ്യാറാക്കി ഓഫീസ് പരിസരത്ത് വച്ച പെട്ടിയിൽ നിക്ഷേപിച്ചാൽ മതിയാകും. സാമൂഹിക അകലം പാലിക്കുന്നതിന് ഇപ്പോൾ സഹായകരമായ ഈ സംവിധാനം ഭാവിയിലും തുടരുമെന്നും മന്ത്രി അറിയിച്ചു.