കോവിഡ് 19 നെ പ്രതിരോധിക്കുന്നതിന് സർക്കാർ സ്വീകരിക്കുന്ന നടപടികൾ വിശദീകരിക്കുന്നതിനും വിവിധ കക്ഷികളുടെ അഭിപ്രായം ആരായുന്നതിനും രാഷ്ട്രീയ കക്ഷികളുടെ നേതാക്കളുമായി വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി ചർച്ച നടത്തി.

ഇന്നത്തെ സാഹചര്യം നേരിടുന്നതിന് സർക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജനങ്ങളാകെയും ഒന്നിച്ചു നീങ്ങണമെന്ന അഭിപ്രായമാണ് യോഗത്തിലുണ്ടായത്. രോഗവ്യാപനം തടയുന്നതിന് സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികളിൽ എല്ലാ കക്ഷിനേതാക്കളും മതിപ്പ് പ്രകടിപ്പിച്ചു. തുടർന്നും സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് നേതാക്കൾ പിന്തുണ അറിയിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രാഷ്ട്രീയ പാർടികളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. ഒട്ടേറെ നല്ല നിർദ്ദേശങ്ങൾ നേതാക്കൾ മുന്നോട്ടുവച്ചു. അവയെല്ലാം സർക്കാർ ഗൗരവത്തോടെ പരിശോധിക്കും. നിതാന്തജാഗ്രത പുലർത്തിയില്ലെങ്കിൽ അപകട സാധ്യത ഉണ്ടെന്ന സർക്കാരിന്റെ നിലപാടിനോട് എല്ലാവരും യോജിച്ചു.

പുറത്തു നിന്നും നമ്മുടെ സഹോദരർ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇവിടെയുള്ളവരുടെ ജാഗ്രത പ്രധാനമാണ്. ജനങ്ങളാകെ ഈ പോരാട്ടത്തിൽ സ്വയം പടയാളികളാകണം. നിരീക്ഷണത്തിലുള്ളവർ നിബന്ധനകളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കുന്നില്ലെങ്കിൽ ഉടനെ ആരോഗ്യപ്രവർത്തകരെ അറിയിക്കാൻ ചുറ്റുപാടുള്ള നാട്ടുകാർ തയ്യാറാകണം. നിരീക്ഷണം പാലിക്കാത്തവരെ ഉപദേശിക്കാനുള്ള ചുമതലയും ജനങ്ങൾ ഏറ്റെടുക്കണം.

സ്രവപരിശോധനയുടെ എണ്ണം കൂട്ടണമെന്ന നിർദ്ദേശം സർവകക്ഷിയോഗത്തിൽ ഉണ്ടായി. ജനങ്ങൾ ഒന്നിച്ചു നിന്നാൽ പ്രതിസന്ധി മറികടക്കാമെന്ന ആത്മവിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. എല്ലാ പാർട്ടികളുടെയും സഹകരണം അഭ്യർത്ഥിച്ചു. ജനങ്ങളെ ബോധവത്ക്കരിക്കുന്നതിന് ഓരോ പാർട്ടിയും പ്രത്യേകം ശ്രദ്ധക്കണമെന്ന സർക്കാർ നിർദ്ദേശം എല്ലാവരും സ്വീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കൂടാതെ എം.വി. ഗോവിന്ദൻ, തമ്പാനൂർ രവി, കെ. പ്രകാശ് ബാബു, കെ.പി.എ മജീദ്, പി.ജെ ജോസഫ്, സി.കെ. നാണു, ടി.പി. പീതാംബരൻമാസ്റ്റർ, കെ. സുരേന്ദ്രൻ, ഉഴമലയ്ക്കൽ വേണുഗോപാൽ, കോവൂർ കുഞ്ഞുമോൻ, അനൂപ് ജേക്കബ്, പി.സി. ജോർജ്, വി. സുരേന്ദ്രൻപിള്ള, എ.എ. അസീസ് എന്നിവർ യോഗത്തിൽ സംസാരിച്ചു.