വീടുകളില്‍ സൗകര്യമില്ലാത്തവര്‍ക്കായി 106 കേന്ദ്രങ്ങള്‍

ആലപ്പുഴ : വീടുകളിൽ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്കായി ജില്ലയിൽ 106 പഠനകേന്ദ്രങ്ങൾ സജ്ജീകരിച്ച് വിദ്യാഭ്യാസ വകുപ്പ്. ഇത്തരം വിദ്യാര്‍ത്ഥികള്‍ക്കായി ജൂണ്‍ 12ന് മുമ്പ് കേന്ദ്രങ്ങളിലെ ക്രമീകരണങ്ങള്‍ ഉറപ്പാക്കാന്‍ ജില്ലാ കളക്ടർ എ അലക്‌സാണ്ടറുടെ അധ്യക്ഷതയിൽ കളക്ട്രേറ്റില്‍ ചേര്‍ന്ന് യോഗം തീരുമാനിച്ചു.

റഗുലര്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂണ്‍ 14 മുതലാണ് ആരംഭിക്കുക. അതുവരെ ട്രയലുകളാണ് നടക്കുക. വിദ്യാഭ്യാസ വകുപ്പിന്‍റെ ആദ്യ കണക്കെടുപ്പില്‍ ജില്ലയില്‍ ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാതിരുന്നത് 3386 കുട്ടികള്‍ക്കാണ്. എന്നാല്‍ വിവിധ വകുപ്പുുകളുടെയും ഐ.ടി.അറ്റ് സ്കൂളിന്റെയും സന്നന്ധ സംഘടനകളുടെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും സഹായത്തോടെ ആയിരത്തോളം വിദ്യാര്‍ഥികള്‍ക്ക് ഈ സൗകര്യം ഇതിനകം ഉറപ്പാക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ധന്യ ആര്‍.കുമാര്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. ആവശേഷിക്കുന്ന 2385 കുട്ടികൾക്കാണ് ജില്ലയിൽ ഓൺലൈൻ ക്ലാസുകൾ കാണുന്നതിനുള്ള സൗകര്യമില്ലാത്തതായി കണ്ടെത്തിയിട്ടുള്ളത്.

ജില്ലയിലെ ലൈബ്രറികൾ , സി. ആർ. സി ഹാൾ, കൃഷിഭവൻ ഹാൾ, ബി. ആർ. സി സെന്ററുകൾ, പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ എന്നിങ്ങനെ 106 കേന്ദ്രങ്ങൾ വീ്ടുകളില്‍ സൗകര്യങ്ങള്‍ ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ഓൺലൈൻ ക്ലാസുകൾക്കായി സജ്ജീകരിക്കുന്നുണ്ട്. ഹാളുകൾ ക്രമീകരിക്കേണ്ടതും വൃത്തിയാക്കേണ്ടതും ആവശ്യമായ സൗകര്യങ്ങല്‍ ഒരുക്കേണ്ടതും ഹാളുകളുടെ ഉടമസ്ഥ അവകാശമുള്ള സംഘടനകള്‍ നിവര്‍വഹിക്കണം. ഉപജില്ല, ജില്ല വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കായിരിക്കും സെന്ററുകളുടെ ചുമതല.

സെന്ററിലെ പവർ സപ്ലൈ, കേബിൾ കണക്ഷൻ, ഫാന്‍, കസേര, മേശ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത് സമഗ്ര ശിക്ഷ കേരളയാണ്. ഇതിന് ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ സഹായം കൂടി ഉറപ്പാക്കണം. പഠന കേന്ദ്രങ്ങളില്‍ കുട്ടികളെ എത്തിക്കേണ്ട ചുമതല അതത് പ്രഥമ അധ്യാപകര്‍ക്കാണ്. ഓരോ സ്കൂളില്‍ നിന്നും ഓണ്‍ ലൈന്‍ ക്ലാസിന് എത്തുന്ന കുട്ടികളുടെ ചുമതല അതത് സ്കൂളുകളിലെ ഓരോ അധ്യാപകര്‍ക്ക് വീതം പ്രഥമാധ്യാപകര്‍ നല്‍കണം. പങ്കെടുക്കുന്ന കുട്ടികളുടെ ഹാജര്‍ ഈ അധ്യാപകര്‍ ഉറപ്പുുവരുത്തണം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സഹകരണ സംഘങ്ങള്‍, കുടുംബശ്രീ , സന്നന്ധ സംഘടനകള്‍, വ്യവസായികൾ, കെ എസ് ഫ് ഇ, തുടങ്ങിയവരുടെ സഹായത്തോടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുള്ള ടി.വി. ഉള്‍പ്പടെയുള്ള ഭൗതിക സൗകര്യം വിദ്യാര്‍ത്ഥികള്‍ക്ക് ഒരുക്കാന്‍ കഴിയുമെന്ന് കളക്ടർ പറഞ്ഞു. എല്ലാ കുട്ടികളും ഓണ്‍ലൈന്‍ ക്ലാസ് ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നു എന്നുള്ളത് ഉറപ്പുുവരുത്തേണ്ടത് ജില്ല തലത്തില്‍ ഡി.ഡി.ഇയും ഉപജില്ലാ തലത്തില്‍ ഡി.ഇ.ഓ, എ.ഇ.ഓ മാരുമായിരിക്കും.

ഓൺലൈൻ ക്ലാസുകൾ നടക്കുന്ന സെന്ററുകളിൽ കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിക്കേണ്ടതാണ്. ഓരോ സെന്ററുകളിലും ചുമതലയുള്ള അധ്യാപകര്‍ ഇത് ഉറപ്പുുവരുത്തണം. അതത് സെന്‍ററുകളിലെ ഒണ്‍ലൈന്‍ ക്ലാസുകളുടെ സമയ വിവരപ്പട്ടിക ഓരോ സെന്‍ററുകളിലും ചുമതലയുള്ള അധ്യാപകര്‍ മുന്‍കൂട്ടി പ്രദര്‍ശിപ്പിക്കണം. യോഗത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ധന്യ ആര്‍.കുമാര്‍ , ബന്ധപ്പെട്ട വകുപ്പുുമേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.