എറണാകുളം: വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിയെത്തുന്ന വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യമില്ലാത്ത ആളുകള്‍ക്കുള്ള നിരീക്ഷണ കേന്ദ്രങ്ങളുടെ പരിപാലനത്തിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി ജില്ല കളക്ടര്‍ ഉത്തരവിറക്കി.

ഈ കേന്ദ്രങ്ങളിലെ സുരക്ഷ ഉത്തരവാദിത്വം പോലീസിനായിരിക്കും.നിലവില്‍ റെവന്യു വകുപ്പിന്‍റെ നേത‍ൃത്വത്തിലാണ് ഇന്‍സ്റ്റിറ്റ്യൂഷന്‍ ക്വാറന്‍റീൻ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ ആളുകള്‍ എത്താന്‍ സാധ്യതയുള്ളതിനാലാണ് പരിപാലന ചുമതല തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ഏല്‍പ്പിച്ചത്.

ആന്‍റിബോഡി പരിശോധനയില്‍ പോസിറ്റീവ് ആയവര്‍ക്ക് ജില്ല ഭരണകൂടത്തിന്‍റെ നേതൃത്വത്തിലാണ് താമസസൗകര്യമൊരുക്കുന്നത്. ക്വാറന്‍റീന്‍ കേന്ദ്രങ്ങളിലെ ചെലവുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കണമെന്നും കളക്ടര്‍ ഉത്തരവില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്