485 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും  എപ്ലസ്
മാര്‍ച്ച് -മെയ് മാസങ്ങളിലായി  നടത്തിയ  പ്ലസ്ടു പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.ജില്ലയുടെ വിജയ ശതമാനം 78.68 ആണ്. 485 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും  എപ്ലസ് നേടി.ജില്ലയിലെ 106 വിദ്യാലയങ്ങളിലെ 11574 വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. ജില്ലയില്‍ 14865 വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തതില്‍ 14711 വിദ്യാര്‍ത്ഥികള്‍കളാണ് പരീക്ഷയ്ക്ക് ഹാജരായത്.
ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തിലെ  ജില്ലയിലെ വിജയ ശതമാനം 50.64 ആണ്.1730 വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തതില്‍ 1643 വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് ഹാജരാവുകയും 832 വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടുകയും ചെയ്തു.
ജില്ലയില്‍ മൂന്ന് വിദ്യാലയങ്ങള്‍ക്ക് 100 ശതമാനം വിജയം
 
ഹയര്‍സെക്കണ്ടറി  വിഭാഗത്തില്‍  ജില്ലയിലെ മൂന്ന് വിദ്യാലയങ്ങള്‍ 100 ശതമാനം കരസ്ഥമാക്കി.കാസര്‍കോട് മാര്‍ത്തോമ എച്ച് എസ് എസ് ഫോര്‍ ഡഫ്, കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്‌ളവര്‍ എച്ച് എസ് എസ്, കുനില്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റ് എച്ച് എസ് എസ് കാസര്‍കോട് എന്നിവയാണ് നൂറ് ശതമാനം വിജയം നേടിയ വിദ്യാലയങ്ങള്‍.
വീല്‍ചെയറിലിരുന്ന് മിന്നും വിജയം നേടി സജിന
 
ഹയര്‍ സെക്കന്ററി പരീക്ഷയില്‍ അഞ്ച് എ പ്ലസോടെ 92 ശതമാനം മാര്‍ക്ക് നേടി സജിന മികച്ച വിജയം നേടിയപ്പോള്‍ അമ്മ പത്മിനിക്കിത്  അതിജീവനത്തിന്റെ വിജയമാണ്.  മസിലുകള്‍ക്ക് ബലക്ഷയം സംഭവിച്ച സജിന വര്‍ഷങ്ങളായി വീല്‍ ചെയറിലാണ്. ഇന്ന് കമ്പല്ലൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു ഹ്യുമാനിറ്റീസ് ബാച്ചിന്റെ  അഭിമാനമാണ് സജിന. കൂട്ടുകാരും അധ്യാപകരും നല്‍കിയ പിന്തുണയും സ്നേഹവുമാണ് തങ്ങള്‍ക്ക് മറക്കാനാവില്ലെന്ന് അമ്മ പത്മിനി പറയുന്നു.
യഥാര്‍ത്ഥത്തില്‍ പത്താം ക്ലാസ്  മുതലാണ് സജിന റെഗുലര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായത്. അമ്പേച്ചാലുള്ള വീട്ടില്‍ നിന്ന് രാവിലെ സജിനയെ ഓട്ടോയില്‍ സ്‌കൂളിലെത്തിക്കുന്നതും  വൈകുന്നേരം തിരികെ കൊണ്ടുവരുന്നതും അമ്മ പത്മിനിയാണ്. ഇതിനിടയില്‍ റബ്ബര്‍ പാല്‍ എടുക്കുന്ന ജോലിയുമുണ്ട്.ചേട്ടന്‍ അഭിജിത്തിന് വെല്‍ഡിംഗ് ജോലിയാണ്. അച്ഛന്‍ ഉപേക്ഷിച്ചുപോയ ഈ കുടുംബത്തിന്റെ സ്വപ്നങ്ങളും പ്രതീക്ഷയുമെല്ലാം സജിനയോടൊപ്പമാണ്. നല്ലൊരു  ഗ്ലാസ് പെയിന്റിംഗ് കലാകാരി കൂടിയായ  സജിന  ബീഡ്സ് വര്‍ക്കും ചെയ്യും.
ഈ ഇനത്തില്‍ കഴിഞ്ഞ വര്‍ഷം സബ് ജില്ലയില്‍ ഒന്നാം സ്ഥാനവും നേടിയിരുന്നു.
പത്താം ക്ളാസില്‍  അഞ്ച് എ പ്ലസ്  ഉണ്ടായിരുന്ന സജിനക്ക് സയന്‍സ് ഗ്രൂപ്പ് എടുക്കാനായിരുന്നു ആഗ്രഹമെങ്കിലും ആരോഗ്യം പരിഗണിച്ച് ഹ്യുമാനിറ്റീസ് തെരെഞ്ഞെടുകയായിരുന്നു.ഭാവിയില്‍ ആരാകെണമെന്ന ചോദ്യത്തിന് സജിനയ്ക്ക് ഉത്തരമുണ്ട്. സൈക്കോളജിസ്റ്റ്.
തന്റെ ഓരോ ദിനവും പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോള്‍ ആ അനുഭവങ്ങളുടെ വെളിച്ചത്തില്‍  കുറെ പേര്‍ക്ക് ജീവിത വെളിച്ചം പകരാന്‍ തനിക്കാകും എന്ന ആത്മ വിശ്വാസം  ഈ മിടുക്കിക്ക് ഉണ്ട്.രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി നേരിട്ടുള്ള ഇടപെടലിലൂടെ ഒരു ഇലക്ടിക് വീല്‍ ചെയര്‍ സജിനയ്ക്ക് പാസായിട്ടുണ്ട്.