*കര്‍ഷകര്‍ക്കായി നിരവധി ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നു: മന്ത്രി കെ.രാജു
*എല്ലാ ബ്ലോക്കുകളിലും 24 മണിക്കൂറും സേവനം ലഭിക്കുന്ന പോളി ക്ലിനിക്ക് ആരംഭിക്കും
കര്‍ഷകരുടെ ഉന്നമനം ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ നിരവധി ക്ഷേമ പദ്ധതികള്‍ നടപ്പാക്കി വരുന്നതായി മൃഗസംരക്ഷണ, ക്ഷീര വികസന, വനം, വന്യജീവി വകുപ്പ് മന്ത്രി  കെ.രാജു പറഞ്ഞു. അടൂര്‍ വെറ്ററിനറി പോളി ക്ലിനിക് കെട്ടിട ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ ബ്ലോക്കുകളിലും 24 മണിക്കൂറും സേവനം ലഭിക്കുന്ന പോളി ക്ലിനിക്ക് ആരംഭിക്കുന്നതിനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടുണ്ട്. മൃഗ സംരക്ഷണ വകുപ്പില്‍ കോവിഡ് കാലത്തും ഒട്ടേറെ പദ്ധതി നടപ്പാക്കി വരുന്നു.  ക്ഷീര സംഘത്തില്‍ പാല്‍ നല്‍കുന്ന കര്‍ഷകന് തോത് അനുസരിച്ച് ഒരു ചാക്കിന് 400 രൂപ സബ്സിഡി നിരക്കില്‍ രണ്ടു ചാക്ക് മുതല്‍ അഞ്ച് ചാക്ക് കാലിതീറ്റ വരെ സബ്സിഡിയായി നല്‍കും. സംസ്ഥാനത്ത് ഇത്തരത്തില്‍ മൂന്നു ലക്ഷം ചാക്ക് കാലി തീറ്റയാണ് വിതരണം നടത്തുന്നത്.
പത്തനംതിട്ട ജില്ലയില്‍ ഒരു യൂണിറ്റില്‍ രണ്ടു പശുക്കള്‍ അടങ്ങുന്ന 600 യൂണിറ്റ് അനുവദിച്ചിട്ടുണ്ട്. ഒരു യൂണിറ്റ് തുടങ്ങുന്ന ഒരാള്‍ക്ക് മൃഗ സംരക്ഷണ വകുപ്പ് വഴി അപേക്ഷ കൊടുക്കുമ്പോള്‍ 60,000 രൂപ സബ്സിഡിയായി ലഭിക്കും. ആട് വളര്‍ത്തലിന് 10 പെണ്ണാടും ഒരു മുട്ടനാടും അടങ്ങുന്ന ഒരു യൂണിറ്റായി കണക്കാക്കി  പത്തനംതിട്ട ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലുമായി ഓരോയിടത്തും 100 ല്‍ അധികം യൂണിറ്റുകള്‍ നല്‍കാന്‍ നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഏറ്റവും നല്ല ക്ഷീര കര്‍ഷകനായ യശോധരനെ മന്ത്രി ആദരിച്ചു. ആധുനിക ലബോറട്ടറിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ സിന്ധു തുളസീധരകുറുപ്പ് നിര്‍വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.സി.മധു, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.തോമസ് ഏബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.
അടൂര്‍ വെറ്ററിനറി പോളിക്ലിനിക്ക് വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ച് കൊണ്ടിരുന്നത്.  1979 ജൂണ്‍ 18നാണ് വെറ്ററിനറി പോളി ക്ലീനിക്കായി ഉയര്‍ത്തപ്പെട്ടത്. അടൂര്‍ നഗരസഭയില്‍ ആറാം വാര്‍ഡില്‍ കൃഷിഭവന്റെയും നിര്‍ദിഷ്ട സ്റ്റേഡിയത്തിന്റെയും സമീപത്തായി നഗരസഭ അനുവദിച്ച സ്ഥലത്ത് മൃഗസംരക്ഷണ വകുപ്പ് 90 ലക്ഷം രൂപ വിനിയോഗിച്ചാണ് ആധുനിക സജ്ജീകരണങ്ങളോടെ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. പൊതുമരാമത്ത് അടൂര്‍ ബില്‍ഡിംഗ് ഡിവിഷനാണ് കെട്ടിടം പണിയുടെ മേല്‍നോട്ടം വഹിച്ചത്. ക്ലിനിക്കില്‍ ആധുനിക മൃഗ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കും. അടൂര്‍ മുന്‍സിപ്പല്‍ പ്രദേശത്തെ മൃഗചികിത്സാ കേന്ദ്രമായും താലൂക്ക് റഫറല്‍ കേന്ദ്രമായും ആശുപത്രി പ്രവര്‍ത്തിക്കും. ചികിത്സയ്ക്കു പുറമേ പ്രതിരോധ കുത്തിവയ്പ്പ്, സാംക്രമിക രോഗ നിരീക്ഷണം, പദ്ധതി നിര്‍വഹണം തുടങ്ങിയ കാര്യങ്ങള്‍ ഇവിടെയുണ്ടാകും.
സിനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. സ്വപ്ന എസ്.പോള്‍, വെറ്ററിനറി സര്‍ജന്‍ ഡോ. എസ്.സായിപ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് വെറ്ററിനറി പോളി ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത്.