എറണാകുളം ജില്ലയിൽ മഴ കനക്കുകയും ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ ദുരന്ത സാധ്യത മേഖലകളിൽ ഉള്ളവരെ മുൻകരുതലിന്റെ ഭാഗമായി ഉടനെ തന്നെ ക്യാമ്പുകളിലേക്ക് മാറ്റാൻ ജില്ലാ കലക്ടർ എസ്.സുഹാസ് നിർദ്ദേശം നൽകി. ഡെപ്യൂട്ടി കലക്ടർമാരുടേയും തഹസീൽദാർമാരുടേയും യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. രാത്രി സമയങ്ങളിൽ മഴ ശക്തിപ്പെടുന്നതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ പകൽ സമയം തന്നെ നിർബന്ധപൂർവ്വം ആളുകളെ മാറ്റി താമസിപ്പിക്കും. ആവശ്യമെങ്കിൽ കൂടുതൽ ക്യാമ്പുകൾ തുറക്കും. താലൂക്ക്, വില്ലേജ്, പഞ്ചായത്ത് കൺട്രോൾ റൂമുകൾ തുറക്കും.
മണ്ണിടിച്ചിൽ മൂലമുള്ള അപകടങ്ങൾക്ക് സാധ്യത ഉള്ളതിനാൽ വൈകീട്ട് 7 മുതൽ പകൽ 7 വരെയുള്ള സമയത്തുള്ള മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം ഒഴിവാക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.