സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അതിതീവ്ര മഴയുണ്ടാവുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു. ഞായറാഴ്ച ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിതീവ്ര മഴയുണ്ടാവുക. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ മുന്നിൽ കണ്ട് തയ്യാറെടുപ്പ് നടത്താനും അതീവ ജാഗ്രത പാലിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

മത്‌സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ദുരന്ത മേഖലകളിലുള്ളവരെ മുൻകരുതലിന്റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റും. മലയോര മേഖലയിലേക്കുള്ള രാത്രിയാത്ര ഒഴിവാക്കണം.

ഞായറാഴ്ച കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും 21ന് കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രസേനകൾ തയ്യാറായി നിൽക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

പൊലീസ്, ഫയർ ഫോഴ്‌സ്, സിവിൽ ഡിഫൻസ് സന്നദ്ധ പ്രവർത്തകർ എന്നിവർ പൂർണ്ണ സജ്ജരായി. കരസേന, ഡിഫൻസ് സർവീസ് കോർപ്‌സ്, നേവി, ഐടിബിപി എന്നിവർ തയ്യാറായിട്ടുണ്ട്. വായൂസേനയുടെ വിമാനങ്ങളും തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. ബിഎസ്എഫ്, സിആർപിഎഫ് എന്നിവർ അവശ്യാനുസരണം വിന്യസിക്കപ്പെടും.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ട ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. ക്വാറന്റീനിൽ കഴിയുന്നവർ, രോഗലക്ഷണമുള്ളവർ, കോവിഡ് ബാധിക്കുന്നതുമൂലം കൂടുതൽ അപകട സാധ്യതയുള്ളവർ, സാധാരണ ജനങ്ങൾ എന്നിങ്ങനെ നാലുതരത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കാൻ വേണ്ടിയാണ് ദുരന്ത നിവാരണ അതോറിറ്റി നിർദേശം. ദുരന്ത സാധ്യത മേഖലയിലുള്ളവർ എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വയ്ക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.