ഒരുവർഷത്തിനുള്ളിൽ വീട് നിർമാണം പൂർത്തിയാകും

കോലഞ്ചേരി: കാത്തിരിപ്പുകൾക്കൊടുവിൽ സ്വന്തമായി ഒരു വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നതിൻ്റെ സന്തോഷത്തിൽ അമ്പലമേട് അമൃത കുടീരം കോളനിവാസികൾ. തടസ്സങ്ങൾ വഴിമാറിയതോടെ അമൃത കുടീരം നിവാസികളുടെ ചിരകാല സ്വപ്നം പൂവണിയുകയാണ്. വീടിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

വടവുകോട് – പുത്തൻകുരിശ് പഞ്ചായത്തിലെ അമ്പലമേട് അമൃത കുടീരം നിവാസികളായ 117 കുടുംബങ്ങൾക്കാണ് വീടൊരുക്കുന്നത്.
ലൈഫ് മിഷൻ പദ്ധതിയിൽപെടുത്തി സംസ്ഥാന സർക്കാരും പഞ്ചായത്തും സംയുക്തമായാണ് വീട് നിർമ്മിക്കുന്നത്. പദ്ധതിക്കായി 5.96 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതിൽ 2.48 കോടി രൂപ സർക്കാരും 3.48 കോടി രൂപ പഞ്ചായത്തും വഹിക്കും. ഇതിൽ ഒരു കോടി രൂപ ഭൂമിയൊരുക്കാനാണ് ചെലവിടുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.കെ വേലായുധൻ പറഞ്ഞു. സർക്കാർ നിർദ്ദേശമനുസരിച്ച് ഒരു വർഷത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലൈഫ് പദ്ധതിയിൽപെടുത്തി ഇവർക്ക് വീട് നിർമ്മിക്കുന്നതിന് ഒരു വർഷം മുമ്പാണ് സർക്കാർ തീരുമാനമെടുത്തത്.
കൊച്ചി നഗരത്തിലെ വിവിധ പദ്ധതികൾക്കായി കുടിയൊഴിപ്പിക്കപ്പെട്ട 124 കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഇതിൽ ഏഴ് കുടുംബങ്ങൾക്ക് മറ്റു സ്ഥലങ്ങളിൽ വീടുണ്ടെന്ന് കണ്ടത്തിയതിനാൽ പദ്ധതിയിൽ നിന്നൊഴിവാക്കി. 2003 മുതൽ ഇവിടുത്തെ ജി.സി.ഡി.എ വക സ്ഥലത്ത് താമസിച്ചിരുന്ന ഇവർക്ക് അമൃതാനന്ദമയി ട്രസ്റ്റാണ് താൽക്കാലികമായി വീട് നിർമ്മിച്ച് നൽകിയത്. എന്നാൽ കക്കൂസുകളോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഈ വീടുകൾക്കുണ്ടായിരുന്നില്ല. 200 ച. അടി മാത്രം വിസ്തീർണ്ണമുള്ള കോൺക്രീറ്റ് വീടുകൾ ചോർന്നൊലിക്കുന്ന അവസ്ഥയിലായതോടെ പഞ്ചായത്ത് മുൻകൈ എടുത്ത് ടാർപോളിൻ ഷീറ്റ് വലിച്ചു കെട്ടിയാണ് ഇവരെ താമസിപ്പിച്ചത്. 124 കുടുംബങ്ങൾക്കായി 40പൊതുകക്കൂസുകളാണ്
ഉണ്ടായിരുന്നത്. നിലവിൽ 6 എണ്ണം മാത്രമാണ് ഉപയോഗപ്രദമായത്. ഇവർ താമസിച്ചിരുന്ന 1.85 സെന്റ് സ്ഥലത്തിന് 2005ലാണ് പട്ടയം ലഭിച്ചത്.

ഇവരുടെ ദുരിതാവസ്ഥയ്ക്ക് പരിഹാരം തേടി പഞ്ചായത്ത് കഴിഞ്ഞ വർഷം മെയ് 30ന് മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചിരുന്നു. ഇതിനെ തുടർന്നാണ് ലൈഫ് മിഷന് കീഴിൽ ഇവർക്ക് വീട് നിർമ്മിക്കാൻ വഴി തെളിഞ്ഞത്. 3.14 ഏക്കർ സ്ഥലത്താണ് വീട് നിർമ്മിക്കുന്നത്.400 ചതുരശ്രയടി വിസ്തീർണ്ണമുള്ള വീട്ടിൽ രണ്ട് ബെഡ് റൂം , ഹാൾ, അടുക്കള, ബാത്റൂം അടക്കമുള്ള സൗകര്യങ്ങളൊരുക്കും. സമയബന്ധിതമായി പൂർത്തിയാക്കാനാണ് ഗ്രാമപഞ്ചായത്തിൻ്റെ ശ്രമം.

ഫോട്ടോ:അമ്പലമേട് അമൃത കുടീരം കോളനിയിലെ വാസയോഗ്യമല്ലാത്ത താൽക്കാലിക വീടുകൾ പൊളിച്ചുമാറ്റുന്നു.