എറണാകുളം: കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയുമായി ഫ്‌ളൈയിംഗ് സ്‌ക്വാഡ് മുന്നോട്ട് പോകുകയാണ്. ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ നിര്‍ദേശപ്രകാരം കണയന്നൂര്‍ താലൂക്ക് തഹസില്‍ദാര്‍ ബീന പി. ആനന്ദിന്റെയും തഹസില്‍ദാര്‍ (എല്‍.ആര്‍) റാണി .പി . എല്‍ദോയുടെയും നേതൃത്വത്തിലുള്ള രണ്ട് സംഘങ്ങളാണ് പരിശോധന നടത്തുന്നത്.

ഒക്ടോബര്‍ ഒന്നു മുതല്‍ കൊച്ചി നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഇതു വരെ 161 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 116 കേസുകള്‍, മാസ്‌ക് ധരിക്കാത്തതിന് 44, കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ചതിന് അടച്ച കട ഒന്ന് എന്നിങ്ങനെയാണ് കേസുകള്‍. ആകെ 32,200 രൂപയാണ് പിഴ ഇനത്തില്‍ ഈടാക്കിയത്. വരും ദിവസങ്ങളിലും കര്‍ശന പരിശോധനയുണ്ടായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. ഡെപ്യൂട്ടി തഹസില്‍ദാര്‍, എസ്‌ഐ, ഒരു ക്ലര്‍ക്ക് എന്നിവരാണ് ഓരോ സംഘത്തിലുമുള്ളത്.

ഫോട്ടോ: റവന്യൂ, പോലീസ് അധികൃതരുടെ നേതൃത്വത്തില്‍ കൊച്ചി നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്നു.