ഫറോക്ക് താലൂക്ക് ആശുപത്രിയിൽ പുതിയ കെട്ടിടം നിർമിക്കുന്നതിന് 17.9 കോടി രൂപ അനുവദിച്ചതായി വി.കെ.സി. മമ്മത് കോയ എംഎൽഎ അറിയിച്ചു. 23.5 കോടിയുടെ എസ്റ്റിമേറ്റാണ് അനുമതിക്കായി സമർപ്പിച്ചിരുന്നത്. കെട്ടിടം നിർമ്മിക്കുന്നതിനുള്ള തുകയാണ് ഇപ്പോൾ അനുവദിച്ചത്. കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തി പുരോഗമിക്കുന്നതോടെ അനുബന്ധ സൗകര്യമൊരുക്കുന്നതിനുള്ള തുക കൂടി ലഭ്യമാകും. സർക്കാരിന്റെ കിഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ‘വാപ് കോസിനാണ് നിർമാണച്ചുമതല.

ആകെ 47,806 ചതുരശ്ര അടി വിസ്തീർണ്ണ ത്തിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിൽ ട്രോമാ കെയർ , എക്സ്റേ, റേഡിയോളജി, ഫാർമസി , ഒന്നാം നിലയിൽ ലാബ് , സ്നാക്ക്സ് ബാർ , അൾട്രാ സൗണ്ട് സ്കാനിംഗ് , രണ്ടാം നിലയിൽ 40 ബെഡോട് കൂടിയ മെയിൽ വാർഡ് , മൂന്നാം നിലയിൽ 39 ബെഡോട് കൂടിയ സ്ത്രീകൾക്കായുള്ള വാർഡ് തുടങ്ങിയവയാണ് വിഭാവനം ചെയ്തിട്ടുള്ളത്. കെട്ടിട നിർമാണം പൂർത്തിയാകുന്നതോടെ 100 ബെഡുള്ള ആശുപത്രിയുടെ എല്ലാ സൗകര്യങ്ങളും ഫറോക്ക് ആശുപത്രിയിൽ ലഭ്യമാകും. സാങ്കേതികാനുമതി ലഭ്യമാക്കി എത്രയും വേഗം പ്രവൃത്തി ആരംഭിക്കുന്നതിന് നിർദ്ദേശം നൽകിയതായി എംഎൽഎ അറിയിച്ചു.