ബണ്ട് റോഡ് വികസനം, അണ്ടര്‍പാസ് വീതി കൂട്ടല്‍, ഇടറോഡുകളുടെ വികസനം
കൊച്ചി: മേല്‍പ്പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വൈറ്റില ജംക്ഷനിലുണ്ടാകുന്ന ഗതാഗതക്കുരുക്കഴിക്കാന്‍ ക്രിയാത്മക നിര്‍ദേശങ്ങളുമായി ഓപ്പണ്‍ ഹൗസ്. ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ അധ്യക്ഷതയില്‍ കളക്ടേറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഓപ്പണ്‍ ഹൗസില്‍ ജനപ്രതിനിധികളും വിവിധ സംഘടന പ്രതിനിധികളും വ്യാപാരി വ്യവസായികളും വിവിധ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചു. ബണ്ട് റോഡ്, വൈറ്റില അണ്ടര്‍പാസ് എന്നിവയുടെ വികസനവും ഇടറോഡുകളുടെയും സമാന്തര റോഡുകളുടെയും വികസനവുമാണ് ഓപ്പണ്‍ ഹൗസില്‍ ഉയര്‍ന്ന പ്രധാന നിര്‍ദേശങ്ങള്‍. വൈറ്റിലയില്‍ പുരോഗമിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഗതാഗതക്കുരുക്കഴിക്കുന്നതിന് താത്കാലികവും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതുമായ പദ്ധതികളാണ് യോഗം ചര്‍ച്ച ചെയ്തത്.
ഇടറോഡുകളിലൂടെ ഗതാഗതം സുഗമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശമുയര്‍ന്നു. ഇടറോഡുകള്‍ അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണം. ഇത്തരത്തിലുള്ള റോഡുകള്‍ വണ്‍ വേ ആക്കണം. ഇതിന് സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും അഭിപ്രായമുയര്‍ന്നു. വൈറ്റിലെ ജംക്ഷന്‍ ഒഴിവാക്കി നഗരത്തിലേക്കും മറ്റു സ്ഥലങ്ങളിലേക്കും പോകുന്നതിനായി സമാന്തര റോഡുകളുടെയും ഇട റോഡുകളുടെയും സാധ്യത പരമാവധി പ്രയോജനപ്പെടുത്തണം. പൊന്നുരുന്നി റെയില്‍വേ മേല്‍പ്പാലത്തിനു സമീപത്തെ യു ടേണ്‍ വലിയ ഗതാഗതക്കുരുക്കാണ് സൃഷ്ടിക്കുന്നത്. യു ടേണ്‍ അല്‍പ്പം മുന്‍പോട്ട് മാറ്റി സ്ഥാപിക്കണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. കൂടാതെ വൈറ്റില അണ്ടര്‍പാസിന്റെയും വീതി കൂട്ടണം. നിര്‍മ്മാണ സൈറ്റുകളില്‍ താത്കാലികമായി സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് വേലികള്‍ അല്‍പ്പം കൂടി ഉള്ളിലേക്ക് കയറ്റി സ്ഥാപിക്കണം. ബണ്ട് റോഡ്, എരൂര്‍-വെണ്ണല-പാലാരിവട്ടം റോഡിന്റെ വീതി കൂട്ടി ഗതാഗതം സുഗമമാക്കിയാല്‍ തിരക്ക് കുറയ്ക്കാനാകുമെന്ന നിര്‍ദേശവും യോഗത്തില്‍ ഉയര്‍ന്നു. ദൂരസ്ഥലങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് വൈറ്റില ജംക്ഷന്‍ ഒഴിവാക്കി നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് പ്രയോജനപ്പെടുത്താവുന്ന ഇടറോഡുകളെ സംബന്ധിച്ച ദിശാസൂചികകള്‍ സ്ഥാപിക്കണമെന്നും നിര്‍ദേശമുണ്ടായി. ഫ്രീ ലെഫ്റ്റ് തടസപ്പെടുത്തും വിധം വാഹനങ്ങള്‍ സിഗ്നലില്‍ നിര്‍ത്തിയിടുന്നത് തടയണമെന്നും ഫ്രീലെഫ്റ്റ് സുഗമമാക്കണമെന്നും അഭിപ്രായമുയര്‍ന്നു. ദീര്‍ഘദൂര ബസുകള്‍ മാത്രം ഹബ്ബില്‍ പ്രവേശിപ്പിച്ചാല്‍ മതി. കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര ബസുകള്‍ തോപ്പുംപടി വഴി തിരിച്ചു വിടണം. കുണ്ടന്നൂര്‍ ഭാഗത്തുനിന്ന് വൈറ്റില ജംക്ഷനിലെത്തി നില്‍ക്കുന്ന ഭാഗത്ത് പ്രധാന റോഡും സര്‍വീസ് റോഡും ഒരേ ഉയരത്തിലാക്കണം.
വൈറ്റിലയിലെ ഗതാഗതക്കുരുക്കിന് സ്ഥിര പരിഹാരമായി ഹബ്ബില്‍ നിന്ന് കുന്നറ പാര്‍ക്കില്‍ അവസാനിക്കുന്ന പാലം നിര്‍മ്മിക്കണമെന്ന നിര്‍ദേശവും ഓപ്പണ്‍ ഹൗസില്‍ ഉയര്‍ന്നു. കൂടുതല്‍ വാഹനങ്ങള്‍ വൈറ്റില ജംക്ഷനിലെത്തുന്നത് ഒഴിവാക്കുന്നതിന് തൃപ്പൂണിത്തുറയില്‍ നിന്ന് മാത്തൂര്‍ പാലം വഴി തിരിച്ചുവിടണം. ഇടപ്പള്ളിയില്‍ നിന്നും തമ്മനം, കത്രിക്കടവ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ബൈപ്പാസില്‍ നിന്ന് അയിഷ റോഡ് വഴി പ്രവേശിപ്പിക്കണം.
വൈറ്റില മേല്‍പ്പാലം നിര്‍മ്മാണം സാവധാനമാണ് നടക്കുന്നതെന്ന വിമര്‍ശനവും ഓപ്പണ്‍ ഹൗസിലുണ്ടായി. എന്നാല്‍ ഇത് ശരിയല്ലെന്നും 22% നിര്‍മ്മാണം പൂര്‍ത്തീകരിച്ചതായും അധികൃതര്‍ അറിയിച്ചു. ആകെയുള്ള 140 പൈലുകളില്‍ 76 എണ്ണം പൂര്‍ത്തിയാക്കി.
വൈറ്റിലെ മേല്‍പ്പാല നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഗതാഗതക്രമീകരണങ്ങളെ തുടര്‍ന്ന് രൂക്ഷമായ ഗതാഗതക്കുരുക്കാണ് ജംക്ഷനിലുണ്ടാകുന്നത്. ഈ സാഹചര്യത്തിലാണ് പ്രശ്നം പരിഹരിക്കുന്നതിന് ആര്‍ക്കും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് ജില്ല കളക്ടര്‍ ഓപ്പണ്‍ ഹൗസ് വിളിച്ചത്. കൗണ്‍സിലര്‍മാരായ പി.എസ്. ഷൈന്‍, എ.ബി. സാബു, എം. പ്രേമചന്ദ്രന്‍, എഡ്രാക് പ്രസിഡന്റ് രംഗദാസ പ്രഭു, ഡിസിപി കറുപ്പസ്വാമി, അസിസ്റ്റന്റ് കമ്മീഷണര്‍ അബ്ദുള്‍ സലാം തുടങ്ങിയവര്‍ പങ്കെടുത്തു.