കേരളത്തിൽ കോവിഡ്-19 നിയന്ത്രണവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ എല്ലാ വിഭാഗത്തിനുമായി ഇതുവരെ 66 ലക്ഷം പേർക്ക് സൈക്കോ സോഷ്യൽ സപ്പോർട്ട് സേവനങ്ങൾ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഇതിനായി സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി മാനസികാരോഗ്യ പരിപാടിയുടെ കീഴിൽ 1304 മാനസികാരോഗ്യ പ്രവർത്തകരെയാണ് സജ്ജമാക്കിയത്. 2020 ഫെബ്രുവരി നാലിന് ആരംഭിച്ച സർക്കാർ സൈക്കോ സോഷ്യൽ സപ്പോർട്ട് ടീം ആശുപത്രിയിലും വീട്ടിലും നീരിക്ഷണത്തിൽ കഴിഞ്ഞിരുന്ന 28.24 ലക്ഷം പേർക്ക് മാനസികാരോഗ്യ പരിചരണം നൽകിയതായും മന്ത്രി വ്യക്തമാക്കി.
വീട്ടിലും ആശുപത്രിയിലും നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഉണ്ടായേക്കാവുന്ന ടെൻഷൻ, ഉത്കണ്ഠ, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങളും അവരുടെ ബന്ധുകൾക്കുള്ള ആശങ്കയും കണക്കിലെടുത്താണ് മാനസികാരോഗ്യ പ്രവർത്തനങ്ങൾ നടത്തുന്നത്. ആരോഗ്യ വകുപ്പ്, വനിത ശിശുവികസന വകുപ്പ്, സാമൂഹ്യനീതി വകുപ്പ് എന്നിവരുടെ സഹകരണത്തോടെ മാനസികാരോഗ്യ പരിപാടിയിയുടെ കീഴിൽ സ്‌കൂൾ കൗൺസിലർമാരേയും ഐ.സി.ടി.സി. കൗൺസിലർമാരെയും ഉൾപ്പെടുത്തിയാണ് മാനസികാരോഗ്യ സാമൂഹിക പ്രശ്‌നങ്ങൾ കണ്ടെത്തി പരിഹരിച്ച് വരുന്നത്.
നീരിക്ഷണത്തിലുള്ള ഓരോരുത്തരുമായും മാനസികാരോഗ്യ പ്രവർത്തകർ ബന്ധപ്പെടുന്നുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് അതിനുള്ള പരിഹാര മാർഗങ്ങളും ചികിത്സയും മാനസികാരോഗ്യ പരിപാടിയിലെ വിദഗ്ധർ നൽകുന്നു. കുടുംബാംഗങ്ങൾക്കും ആവശ്യമെങ്കിൽ കൗൺസിലിംഗ് നൽകും. കൂടാതെ അവർക്ക് തിരിച്ച് ബന്ധപ്പെടാൻ വേണ്ടി ഹെൽപ് ലൈൻ നമ്പറും നൽകും.
കൂടാതെ കോവിഡ്-19 രോഗം സ്ഥിരീകരിച്ച് ഐസോലെഷൻ വാർഡുകളിൽ കഴിയുന്നവരെ പ്രത്യേകമായി വിളിച്ച് സാന്ത്വനം നൽകുന്നതിനൊപ്പം അവരുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ് പറ്റുന്നിടത്തോളം സേവനങ്ങൾ ഉറപ്പ് വരുത്തുകയും ചെയ്യുന്നു.
ഇതിനു പുറമേ ലോക്ക് ഡൗൺ സമയത്ത് മാനസിക സാമൂഹിക പ്രശ്‌നങ്ങൾ കൂടുതലായി അനുഭവിക്കാൻ സാധ്യതയുള്ള ഭിന്നശേഷിക്കാരുടെ മാതാപിതാക്കൾ, ഒറ്റയ്ക്ക് താമസിക്കുന്ന വായോജനങ്ങൾ, അതിഥി തൊഴിലാളികൾ, മനോരോഗത്തിന് ചികിൽസയിൽ ഉള്ളവർ എന്നിവരെ പ്രത്യേകമായി വിളിച്ച് ടെലി കൗൺസിലിംഗ് സേവനങ്ങൾ നൽകിയിട്ടുണ്ട്. ഇതിനായി ഡി.ഇ.ഐ.സി., എം.ഐ.യു. തെറാപ്പിസ്റ്റുകൾ, ബഡ്‌സ് സ്‌കൂൾ, സ്‌പെഷ്യൽ സ്‌കൂൾ അധ്യാപകർ എന്നിവരും സൈക്കോ സോഷ്യൽ സപ്പോർട്ട് ടീമിൽ പ്രവർത്തിച്ചു. 74,087 ഭിന്നശേഷി കുട്ടികൾക്കും, മനോരോഗ ചികിത്സയിൽ ഇരിക്കുന്ന 31,520 പേർക്കും ഇത്തരത്തിൽ സേവനം ലഭ്യമാക്കിയിട്ടുണ്ട്.
കോവിഡ് നിയന്ത്രണ രംഗത്ത് പ്രവർത്തിക്കുന്നവരിൽ മാനസിക സമ്മർദം ലഘൂകരിക്കുന്നതിനും മാനസികാരോഗ്യം നിലനിർത്തുന്നതിനും പദ്ധതി ആവിഷ്‌കരിച്ചു. 40,543 ജീവനക്കാർക്കാണ് മാനസികാരോഗ്യ പരിചരണം നൽകിയത്. നിരീക്ഷണത്തിലിരുന്ന 28,24,778 പേർക്ക് ആശ്വാസ കോളുകൾ നൽകി. ഇവർക്ക് 25,77,150 ഫോളോ അപ്പ് കോളുകളും നൽകിയിട്ടുണ്ട്. 55,253 കോളുകളാണ് ഹെൽപ്പ് ലൈൻ നമ്പറിൽ കിട്ടിയിട്ടുള്ളത്.
കോവിഡ് കാലത്ത് കുട്ടികൾ അനുഭവിക്കുന്ന പലവിധ മാനസിക പ്രശ്‌നങ്ങൾ നേരിടുന്നതിനും ആത്മഹത്യാ പ്രവണത ചെറുക്കുന്നതിനുമായി ‘ഒറ്റയ്ക്കല്ല ഒപ്പമുണ്ട്’ സേവനങ്ങൾ സ്‌കൂൾ കുട്ടികളിലേക്കും 2020 ജൂൺ മുതൽ വ്യാപിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് 5,62,390 കോളുകൾ സ്‌കൂൾ കുട്ടികൾക്ക് നൽകിയിട്ടുണ്ട്. ഇതിൽ 55,882 കുട്ടികൾക്ക് കൗൺസിലിംഗ് സേവനങ്ങളും ലഭ്യമാക്കി. എല്ലാ ജില്ലകളിലും മാനസികാരോഗ്യ പരിപാടിക്കു കീഴിൽ സൈക്കോ സോഷ്യൽ ഹെൽപ് ലൈൻ നമ്പറുകൾ ലഭ്യമാണ്. ഇതിന് പുറമേ സംസ്ഥാന അടിസ്ഥാനത്തിൽ ദിശ ഹെൽപ് ലൈൻ 1056, 0471 2552056 എന്നീ നമ്പറുകളിൽ 24 മണിക്കൂറും സേവനം ലഭ്യമാണ്.