വയനാട് :  ജില്ലയിലെ 353 സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത ഓഫീസ് പദവി നേടി. ജില്ലയിലെ 454 സര്‍ക്കാര്‍ ഓഫീസുകളില്‍ നടത്തിയ ഹരിത ഓഡിറ്റിങ്ങിലാണ് മാലിന്യമുക്ത പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്തിയത്. 90 മാര്‍ക്കിന് മുകളില്‍ മാര്‍ക്ക് നേടിയവര്‍ക്കുളള എ ഗ്രേഡ് 90 സ്ഥാപനങ്ങള്‍ക്ക് ലഭിച്ചു. 135 സ്ഥാപനങ്ങള്‍ ബി ഗ്രേഡിനും 128 സ്ഥാപനങ്ങള്‍ സി ഗ്രേഡിനും അര്‍ഹരായി.

ചരക്ക് സേവന നികുതി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിനാണ് ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം. ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ലാ വ്യവസായ കേന്ദ്രം എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. മാനന്തവാടി താലൂക്ക് ഓഫീസ്, സുല്‍ത്താന്‍ ബത്തേരി അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ഓഫീസ്, വൈത്തിരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് എന്നിവ അതത് താലൂക്ക്തലങ്ങളില്‍ ഒന്നാമതെത്തി.

ഹരിത കേരളം മിഷനും ശുചിത്വ മിഷനും സംയുക്തമായിട്ടാണ് ഹരിത ഓഫീസുകള്‍ കണ്ടെത്തുന്നതിനായി ഹരിത ഓഡിറ്റിംഗ് നടത്തിയത്. ഇതിനായി പ്രത്യേകം പരിശോധന സമിതിയെ നിയോഗിച്ചിരുന്നു. സമിതിയംഗങ്ങള്‍ ജില്ലാതല ഓഫീസുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപന ഓഫീസുകള്‍, ബ്ലോക്ക് ഓഫീസുകള്‍, താലൂക്ക് ഓഫീസുകള്‍ സന്ദര്‍ശിച്ച് ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഇരുപത്തി രണ്ട് ഇനങ്ങളുടെ പരിശോധനയില്‍ 100 മാര്‍ക്കില്‍ 90 – 100 നേടുന്ന ഓഫീസുകള്‍ക്ക് എ ഗ്രേഡും 80- 89 വരെ നേടുന്നവര്‍ക്ക് ബി ഗ്രേഡും 70-79 വരെ നേടുന്നവര്‍ക്ക് സി ഗ്രേഡുമാണ് നല്‍കിയത്. സംസ്ഥാനതലത്തില്‍ 11163 ഓഫീസുകള്‍ക്കാണ് ഹരിത പദവി ലഭ്യമായത്.

ജില്ലാതല ഹരിത ഓഫീസ് പ്രഖ്യാപനവും സാക്ഷ്യപത്ര സമര്‍പ്പണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. ജില്ലാ ആസൂത്രണ ഭവനില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ (ഇന്‍ ചാര്‍ജ്) സുഭദ്ര നായര്‍ അധ്യക്ഷത വഹിച്ചു. മുഖ്യാത്ഥിയായ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള ഹരിത പ്രതിജ്ഞ ചൊല്ലിക്കെടുത്തു. ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.സുരേഷ് ബാബു, ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ വി.കെ ശ്രീലത,പി.എ.യു പ്രോജക്ട് ഡയറക്ടര്‍ പി.സി മജീദ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.ജയരാജന്‍, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ എസ്. വിഘ്‌നേഷ്, ശുചിത്വ മിഷന്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ.അനൂപ് തുടങ്ങിയവര്‍ സംസാരിച്ചു.