മൂന്നാർ ഗ്രാമപഞ്ചായത്തിലെ നടയാറിൽ നിർമ്മിച്ച ബ്രഷ് വുഡ് ചെക്ക് ഡാം – തോട് പുനരുദ്ധാരണം സംബന്ധിച്ച് പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധാരണാജനകമാണെന്ന് മിഷൻ ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ അറിയിച്ചു.

തൊഴിലുറപ്പു പദ്ധതി (MGNREGS) പ്രകാരം നടപ്പാക്കുന്ന ഒരു പ്രവൃത്തിയാണ് ഇത്. മുകളിൽ നിന്ന് ഒലിച്ചിറങ്ങുന്ന വെള്ളം തടഞ്ഞുനിർത്തി, കൃഷിക്കും ഗാർഹികാവശ്യങ്ങൾക്കുമുള്ള ജലം പ്രദേശവാസികൾക്കു ലഭ്യമാക്കുകയാണ് ലക്ഷ്യം. ഗ്രാമപഞ്ചായത്താണ് പദ്ധതി നടപ്പാക്കുന്നത്.

വീഡിയോയിൽ പറയുന്നതു പോലെ, ഒരു ബ്രഷ് വുഡ് ചെക്ക് ഡാമിന്റെ നിർമ്മാണത്തിനു വേണ്ടിയല്ല 4.26 ലക്ഷം രൂപ വകയിരുത്തിയിട്ടുളളത്. അത് ആകെ എസ്റ്റിമേറ്റ് തുകയാണ്. അഞ്ചു കിലോമീറ്റർ ഭാഗത്ത് തോടിന്റെ നവീകരണവും 80 ബ്രഷ് വുഡ് ചെക്ക് ഡാമുകളുടെ നിർമ്മാണവും പദ്ധതിയിലൂടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

പദ്ധതിക്കു വേണ്ടി ഇതുവരെ 1.75 ലക്ഷം രൂപ മാത്രമാണ് ചെലവഴിച്ചത്. ഇതിൽ 1.73 ലക്ഷം രൂപ തൊഴിലാളികൾക്കുളള വേതനമായി അവരുടെ അക്കൗണ്ടുകളിൽ നിക്ഷേപിച്ചിട്ടുളളതാണ്. പദ്ധതിയുടെ ഭാഗമായി ഇതുവരെ 596 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

മൂന്നാർ അത്യന്തം പരിസ്ഥിതിലോലപ്രദേശമായതു കൊണ്ടാണ് സിമന്റ് നിർമ്മിതികൾ ഒഴിവാക്കി, പ്രാദേശികവും പരിസ്ഥിതി സൗഹൃദവുമായ വസ്തുക്കൾ ഉപയോഗിച്ച് ബ്രഷ് വുഡ് ചെക്ക് ഡാമുകൾ നിർമ്മിക്കാൻ തീരുമാനിച്ചത്.

ഇത്തരം ജനകീയപദ്ധതികൾക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നവരിൽ പലരും പദ്ധതിയുടെ പൂർണ്ണമായ വിശദാംശങ്ങൾ അന്വേഷിക്കാനോ മനസ്സിലാക്കാനോ ശ്രമിച്ചിട്ടില്ലെന്നും വ്യാജപ്രചാരണങ്ങളിൽ നിന്ന് പൊതുജനങ്ങൾ വിട്ടുനിൽക്കണമെന്നും മിഷൻ ഡയറക്ടർ അറിയിച്ചു.

സംസ്ഥാനസർക്കാരിന്റെ പ്രവർത്തനങ്ങളെയും പൊതുജനജീവിതത്തെയും ദോഷകരമായി ബാധിക്കുന്ന സമൂഹമാധ്യമങ്ങളിലെ സംശയാസ്പദമായ സന്ദേശങ്ങൾ, ചിത്രങ്ങൾ തുടങ്ങിയവ 9496003234 എന്ന വാട്സ്ആപ് നമ്പരിൽ പൊതുജനങ്ങൾക്കു ശ്രദ്ധയിൽപ്പെടുത്താം. പരിശോധനയ്ക്കായി കൈമാറുന്നവയുടെ ശരിയായ വിവരം കണ്ടെത്തുന്നതനുസരിച്ച് https://www.facebook.com/iprdfactcheckkerala എന്ന ഫെയ്‌സ്ബുക്ക് പേജിൽ പ്രസിദ്ധീകരിക്കും.