പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ജില്ലയില്‍ നിയമിച്ച ജീവനക്കാരുടെ ഒന്നാംഘട്ട റാന്‍ഡമൈസേഷന്‍ കളക്ടറേറ്റില്‍ നടന്നു. ജില്ലാ കളക്ടറും തെരഞ്ഞെടുപ്പ് വരണാധികാരിയുമായ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ നേതൃത്വത്തിലാണ് റാന്‍ഡമൈസേഷന്‍ നടത്തിയത്.
ഒന്നാം ഘട്ടത്തില്‍ ജില്ലയില്‍ 4136 പേരെയാണ് നിയോഗിച്ച് ഉത്തരവായത്. 2068 പ്രിസൈഡിംഗ് ഓഫീസര്‍മാരേയും, 2068 ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരെയുമാണ് ആദ്യ റാന്‍ഡമൈസേഷനില്‍ നിയോഗിച്ചത്. ഇവര്‍ക്ക് താലൂക്ക് തലത്തില്‍ ഈ മാസം 17, 18, 19, 20 തീയതികളില്‍ പരിശീലനം നല്‍കും. 40 പേരടങ്ങുന്ന ഗ്രൂപ്പുകളായി തിരിച്ചാണ് പരിശീലനം നല്‍കുക. രാവിലെ 9.30 മുതല്‍ ഒരു മണി വരെയും, ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ചു വരെയുമാണ് പരിശീലനം.
തിരുവല്ല താലൂക്കിലെ പരിശീലനം 17, 18,19 ദിവസങ്ങളില്‍ തിരുവല്ല ഡയറ്റ് ഹാളിലും, റാന്നി താലൂക്കിലേത് 17, 18 തീയതികളില്‍ സിറ്റാഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലും, കോഴഞ്ചേരി താലൂക്കിലേത് 17,18,19,20 തീയതികളില്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലും, കോന്നി താലൂക്കിലേത് 17, 18 തീയതികളില്‍ മാരങ്ങാട് എസ്.എന്‍ പബ്ലിക് സ്‌കൂളിലും അടൂര്‍ താലൂക്കിലേത് 17, 18, 19 തീയതികളില്‍ ഓള്‍ സെയിന്റ്‌സ് പബ്ലിക് സ്‌കൂളിലും നടക്കും.
ഇലക്ഷന്‍ ഡെപ്യുട്ടി കളക്ടര്‍ കെ. ചന്ദ്രശേഖരന്‍ നായര്‍, എച്ച്എസ് ബീന എസ്. ഹനീഫ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.