ആലപ്പുഴ: കനത്ത മഴയിലും കാറ്റിലും കടൽക്ഷോഭത്തിലുമായി ജില്ലയിൽ 29 വീട് പൂർണമായി നശിച്ചു. 653 വീടുകൾക്ക് ഭാഗികമായി കേടുപാട് സംഭവിച്ചു. റവന്യൂവകുപ്പ് നാശനഷ്ടം വിലയിരുത്തുന്നത് തുടരുകയാണ്.
കുട്ടനാട്ടിൽ അഞ്ചു വീടുകൾ പൂർണമായും 55 വീടുകൾ ഭാഗികമായും നശിച്ചു. കാർത്തികപ്പള്ളി താലൂക്കിൽ ഇതുവരെ നാലു വീടുകൾ പൂർണമായും 125 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്.

അമ്പലപ്പുഴ താലൂക്കിൽ 13 വീടുകൾ പൂർണമായും തകർന്നു. 374 വീടുകൾ ഭാഗികമായി തകർന്നു. മാവേലിക്കര താലൂക്കിൽ 31 വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നിട്ടുണ്ട്. ചേർത്തല താലൂക്കിൽ 52 വീടുകൾക്കാണ് ഭാഗികമായി നാശനഷ്ടം സംഭവിച്ചത്. ആറു വീടുകൾ പൂർണമായും തകർന്നു. ഇതിൽ അഞ്ചു വീടുകൾ തകർന്നത് ഒറ്റമശ്ശേരിയിലെ കടലാക്രമണത്തിലാണ്. ചെങ്ങന്നൂർ താലൂക്കിൽ 16 വീടുകൾ ഭാഗികമായി തകർന്നു. മാന്നാർ, ചെറിയനാട് വില്ലേജുകളിൽ കിണർ ഇടിഞ്ഞു താഴ്ന്നിട്ടുണ്ട്.