മലപ്പുറം ജില്ലയില്‍ ഒരിടവേളക്ക് ശേഷം പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 4,000 കടന്നു. 60 ദിവസത്തെ ഇടവേളക്ക് ശേഷമാണ് ജില്ലയില്‍ നാലായിരത്തിന് മുകളില്‍ വീണ്ടും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മെയ് 27 ന് 4,212 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്. സമ്പര്‍ക്കത്തിന്റെ തോത് കുറക്കുന്നതിനും വേഗത്തില്‍ ചികിത്സ ലഭ്യമാക്കുന്നതിനുമായി ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും കൂടുതല്‍ പേരെ കഴിഞ്ഞ ദിവസങ്ങളിലായി പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 11 പേര്‍ക്കുള്‍പ്പടെ 4,037 പേര്‍ക്കാണ് ചൊവ്വാഴ്ച (ജൂലൈ 27) ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്. 13.97 ശതമാനമാണ് ജില്ലയില്‍ ഈ ദിവസം രേഖപ്പെടുത്തിയ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 3,925 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 40 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായത്. കൂടാതെ വിദേശത്ത് നിന്ന് ജില്ലയിലെത്തിയ 13 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 48 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 1,483 പേര്‍ കോവിഡ് ബാധിതരായി ജില്ലയില്‍ മരണപ്പെട്ടതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

2,214 പേരാണ് ഇന്ന് ജില്ലയില്‍ കോവിഡ് മുക്തരായത്. ഇതോടെ ജില്ലയില്‍ രോഗം ഭേദമായവരുടെ എണ്ണം 3,67,242 ആയി. 61,086 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 21,603 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 677 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 373 പേരും 151 പേര്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 441 പേരും ശേഷിക്കുന്നവര്‍ വീടുകളിലുമാണ് കഴിയുന്നത്.