ജില്ലയില്‍ ആര്‍ദ്രം പദ്ധതി പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഒഴിവുകള്‍ നികത്താനും പഞ്ചായത്തുകളുടെ തനത്, പ്ലാന്‍ ഫണ്ടുകള്‍ ഉപയോഗിക്കാമെന്ന് ജില്ലാ കളക്ടര്‍ ടി.വി. അനുപമ. കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന ആര്‍ദ്രം പദ്ധതിയുടെ ജില്ലാതല അവലോകനയോഗത്തിലാണ് ജില്ലാ കളക്ടറുടെ നിര്‍ദേശം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഒ.പി. സമയത്തില്‍ കൃത്യത പാലിക്കണം. പെയിന്‍ ആന്‍റ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി അതതു മേഖലകളിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ബന്ധപ്പെട്ടവര്‍ പ്രത്യേകം നിര്‍ദേശം നല്‍കണമെന്നും കളക്ടര്‍ അറിയിച്ചു.
ആര്‍ദ്രം പദ്ധതി പ്രകാരം പൂര്‍ത്തിയാക്കാനുള്ള പി എച്ച് സി കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ യഥാസമയം പൂര്‍ത്തിയാക്കുവാന്‍ കോസ്റ്റ്ഫോര്‍ഡ്, എന്‍എച്ച്എം എന്നിവയ്ക്കും യോഗം നിര്‍ദേശം നല്‍കി. പദ്ധതി പ്രകാരമുള്ള ശ്വാസ്, ആശ്വാസ് പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും യോഗത്തില്‍ നിര്‍ദേശമുണ്ടായി. ഒഴിവുള്ള തസ്തികകളില്‍ ഡോക്ടര്‍മാര്‍, സ്റ്റാഫ് നേഴ്സുമാര്‍, ലാബ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ് എന്നിവരുടെ നിയമനം വേഗത്തിലാക്കാനും തീരുമാനിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. ബേബി ലക്ഷ്മി, ഡെപ്യൂട്ടി ഡിഎംഒ ഡോ. ബിന്ദു തോമസ്, ആര്‍.സി.എച്ച്.ഒ ഡോ. കെ.ഉണ്ണികൃഷ്ണന്‍, ഡി.പി.എം ടി.വി.സതീശന്‍, വിവിധ പഞ്ചായത്തു പ്രസിഡണ്ടുമാര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.