വണ്ടൂര്‍ നിയോജക മണ്ഡലത്തിലെ കാക്കത്തോട് പാലത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു. നിലമ്പൂര്‍-പെരുമ്പിലാവ് സംസ്ഥാനപാതയില്‍ വണ്ടൂര്‍ കാക്കത്തോടിനു കുറുകെയാണ് പാലം നിര്‍മിക്കുന്നത്. അഞ്ച് കോടിയാണ് നിര്‍മാണ ചെലവ്. എ.പി അനില്‍കുമാര്‍ എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്ന് നബാര്‍ഡില്‍ ഉള്‍പ്പെടുത്തിയാണ് പാലം നിര്‍മാണത്തിനുള്ള തുക അനുവദിച്ചത്. പോരൂര്‍, പാണ്ടിക്കാട് പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന നിലവിലുള്ള പാലം ദ്രവിച്ച് അപകടാവസ്ഥയിലാണ്. 1942ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ചതാണ് പാലം. പാലത്തിന്റെ തൂണുകള്‍ക്കും സ്ലാബുകള്‍ക്കും ബലക്കുറവും പാര്‍ശ്വഭിത്തിക്കു സമീപം ഇടിച്ചിലും തൂണുകള്‍ക്കു വിള്ളലുമുണ്ട്. അടിഭാഗത്തെ കരിങ്കല്‍ കെട്ടിന്റെ പലഭാഗങ്ങളും തകര്‍ച്ചയിലാണ്. പഴയ പാലത്തിനു സമാന്തരമായി തൊട്ടടുത്തുതന്നെയാണ് പുതിയ പാലം നിര്‍മിക്കുന്നത്.