ആലപ്പുഴ: കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച നീണ്ട ഇടവേളയ്ക്കു ശേഷം സ്കൂളുകളില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ നേരിടാന്‍ ഇടയുള്ള വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക ജാഗ്രത വേണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന് ചെയര്മാന് കെ.വി. മനോജ് കുമാര്‍ നിര്‍ദേശിച്ചു. സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന കമ്മീഷന്റെ ജില്ലാതല കര്‍ത്തവ്യ വാഹകരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രണ്ട് അധ്യയന വർഷങ്ങളിലെ സ്കൂൾ ജീവിതം നഷ്ടപ്പെട്ട കുട്ടികളാണ് നവംബർ ഒന്നിന് ക്ലാസുകളില്‍ എത്തുന്നത്. ഓൺലൈൻ വിദ്യാഭ്യാസ കാലത്ത് ശാരീരിക- മാനസിക ബുദ്ധിമുട്ടുകള്‍, മൊബൈൽ ഉപയോഗത്തിന്റെ സമ്മര്‍ദ്ദം, പഠനത്തില്‍ ശ്രദ്ധക്കുറവ് തുടങ്ങി വിവിധ പ്രശ്നങ്ങള്‍ അവര്‍ നേരിട്ടിരുന്നു.
അതുകൊണ്ടുതന്നെ എല്ലാ വിദ്യാര്‍ഥികളെയും സ്കൂളില്‍ എത്തിക്കാനും ശിശു സൗഹൃദ അന്തരീക്ഷത്തില്‍ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനും ആരോഗ്യ സുരക്ഷ ഉറപ്പാക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്-അദ്ദേഹം പറഞ്ഞു.
സ്കൂള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ നേരിടാനിടയുള്ള മാനസിക-വൈകാരിക പ്രശ്നങ്ങളുടെ പരിഹാര മാര്‍ഗങ്ങളെക്കുറിച്ച് യോഗം വിശദമായി ചര്‍ച്ച ചെയ്തു.
മെച്ചപ്പെട്ട പഠനാന്തരീക്ഷവും സാമൂഹ്യ ചുറ്റുപാടുകളും ഉറപ്പാക്കാന്‍ സ്കൂൾതല സുരക്ഷാ സമിതികൾ ശ്രദ്ധിക്കണം. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടിസ്ഥാന സൗകര്യങ്ങള്‍, ഗുണനിലവാരമുളള വിദ്യാഭ്യാസം, കുട്ടികളുടെ അവകാശ സംരക്ഷണം എന്നിവയ്ക്ക് മുന്‍ഗണന നല്‍കണം.
സ്കൂൾ ബസ്സുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. സ്കൂളുകളുടെ പരിസരങ്ങളില്‍ ലഹരിപദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്നില്ല എന്ന് സ്കൂളുകള്‍ തുറക്കുന്നതിനു മുന്‍പുതന്നെ ഏക്സൈസ് വകുപ്പ് ഉറപ്പാക്കണം. നിലവില്‍ യൂണിഫോം നിർബന്ധമില്ലെങ്കിലും കുട്ടികളെ തിരിച്ചറിയാൻ യൂണിഫോം സഹായകമാകുമെന്ന അഭിപ്രായവും യോഗത്തിലുണ്ടായി.
കമ്മീഷൻ അംഗം ബി. ബബിത അധ്യക്ഷത വഹിച്ചു. വകുപ്പുകളുടെ ജില്ലാ മേധാവികള്‍, കമ്മീഷൻ സീനിയർ ടെക്നിക്കൽ ഓഫീസർ കെ. ലതിക, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ടി. വി. മിനിമോൾ തുടങ്ങിയർ പങ്കെടുത്തു. കമ്മീഷൻ അംഗം കെ. നസീർ ചര്‍ച്ചയ്ക്ക് നേതൃത്വം നല്കി.