കാർബൺ ന്യൂട്രൽ (കാർബൺ സന്തുലിത) കേരളം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക് നിർവഹണ രൂപരേഖ തയാറാക്കുന്നതിനായി വിദഗ്ധരെ പങ്കെടുപ്പിച്ച് ഹരിതകേരളം മിഷൻ ദ്വിദ്വിന ശില്പശാല സംഘടിപ്പിക്കുന്നു. കോവളം വെള്ളാറിലുള്ള കേരള ആർട്‌സ് ആന്റ് ക്രാഫ്റ്റ്‌സ് വില്ലേജിൽ ഏപ്രിൽ ഒന്ന്, രണ്ട് തിയതികളിലാണ് ശില്പശാല നടക്കുന്നത്. നവകേരളം പദ്ധതിയുടെ ഭാഗമായുള്ള ശില്പശാല ഏപ്രിൽ ഒന്ന് രാവിലെ 10ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.
ബോധവത്കരണത്തിലൂടെയും പ്രായോഗികവും കാര്യക്ഷമതയുമുള്ള പകരം സംവിധാനങ്ങളുടെ പ്രചാരണത്തിലൂടെയും കാലാവസ്ഥാവ്യതിയാനത്തിന്റെ മുഖ്യകാരണങ്ങളിലൊന്നായ ഹരിതഗൃഹവാതക ബഹിർഗമനം ഘട്ടം ഘട്ടമായി കുറച്ച്, 2050തോടെ കേരളത്തെ നെറ്റ് സീറോ എമിഷൻ അവസ്ഥയിലേക്ക് എത്തിക്കുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനായി കേരളത്തിലെ വ്യത്യസ്തമായ ഭൗമ-കാലാവസ്ഥാ സാമൂഹിക സാഹചര്യങ്ങൾക്കനുസൃതമായി അനുയോജ്യമായ നിർവഹണ രൂപരേഖ തയാറാക്കുകയാണ് ശില്പപശാലയിലൂടെ ശ്രമിക്കുന്നതെന്ന് നവകേരളം കർമ്മപദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ. ടി.എൻ.സീമ അറിയിച്ചു. ഈ രൂപരേഖയുടെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ വിവിധ വകുപ്പുകളേയും ഏജൻസികളേയും ഏകോപിപ്പിച്ച് ജനപങ്കാളിത്തത്തോടെ കാർബൺ ന്യൂട്രൽ കേരളത്തിനായുള്ള പ്രായോഗിക സമീപനം രൂപപ്പെടുത്തും.
മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് മുഖ്യ പ്രഭാഷണം നടത്തും. നവകേരളം കർമ്മപദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ. ടി.എൻ. സീമ അധ്യക്ഷത വഹിക്കും.