ഓരോ വീടുകളിലും കൃഷി ആരംഭിക്കുന്ന ശീലം പൊതുസമൂഹം സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ് തോമസ്. കേരളത്തിൽ ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘ഞങ്ങളും കൃഷിയിലേക്ക്’ കാമ്പയിന്റെ ജില്ലാതല പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സാമ്പത്തിക വർഷം ജില്ലയിൽ 200 ഹെക്ടർ സ്ഥലത്ത് കൃഷി ആരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓപ്പറേഷൻ വാഹിനി, ബ്രേക്ക്‌ ത്രൂ തുടങ്ങിയ പദ്ധതികൾ വഴി കൃഷിക്ക് അനുയോജ്യമായ സൗകര്യങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ജില്ലയിലെ എല്ലാ തരിശുഭൂമികളിലും കൃഷി ആരംഭിക്കണം. കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഈ ഉത്തരവാദിത്തം ഏറ്റെടുക്കണം. ജനകീയ ഇടപെടലുകൾ വഴി 500 ഹെക്ടർ സ്ഥലത്ത് വരെ കൃഷി വ്യാപിപ്പിക്കാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ തൃക്കാക്കര മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ എ.എ ഇബ്രാഹിംകുട്ടി ‘ഞങ്ങളും കൃഷിയിലേക്ക്’ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തൃക്കാക്കര മുനിസിപ്പാലിറ്റി ചെയർപേഴ്സൺ അജിത തങ്കപ്പൻ അധ്യക്ഷത വഹിച്ചു.

ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന കലാജാഥയുടെ ഫ്ലാഗ് ഓഫ് ജില്ലാ ഡെവലപ്പ്മെന്റ് കമ്മിഷണർ എ.ഷിബു നിർവഹിച്ചു. കേരളത്തിൽ ഒരുകാലത്തുണ്ടായിരുന്ന ഭക്ഷ്യ സ്വയംപര്യാപ്തത വീണ്ടും കരസ്ഥമാക്കാൻ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

പൊതുജനങ്ങൾക്കായി വെജിറ്റബിൾ കാർവിങ്, ഫ്ലവർ അറേഞ്ച്മെ​ന്റ്, സലാഡ് മേക്കിങ്, പോസ്റ്ററിന് അടിക്കുറിപ്പ് തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങളും സംഘടിപ്പിച്ചു. വിജയികൾക്കുള്ള സമ്മാനദാനം സിനിമാ താരം അഞ്ജലി നായർ നിർവഹിച്ചു.