ജില്ലയില്‍ കോവിഡ് മൂലം അച്ഛനമ്മമാര്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്കായി ആരംഭിച്ച കേന്ദ്ര സര്‍ക്കാരിന്റെ സഹായ പദ്ധതി പി.എം കെയേഴ്‌സ് ഫോര്‍ ചില്‍ഡ്രന്‍ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. കളക്‌ട്രേറ്റ് എന്‍.ഐ.സി. ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എ. ഗീത കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കി. ജില്ലയില്‍ നിന്നും ‘പി.എം കെയര്‍ ഫോര്‍ ചില്‍ഡ്രന്‍’ എന്ന പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്ത രണ്ട് കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിച്ചത്. പി.എം കെയേഴ്‌സിന്റെ പാസ്ബുക്ക്, ആയുഷ്മാന്‍ ഭാരത്-പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയുടെ ആരോഗ്യ കാര്‍ഡും കുട്ടികള്‍ക്ക് കൈമാറി.

പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസ അവകാശനിയമ പ്രകാരം സ്‌കൂള്‍ ഫീസുകള്‍ മടക്കി നല്‍കും. ബന്ധുക്കളോടൊത്തു താമസിക്കുന്ന കുട്ടികള്‍ക്ക് പ്രതിമാസം 4000 രൂപ സഹായധനം നല്‍കും. ആശ്രയകേന്ദ്രങ്ങളില്‍ താമസിക്കുന്ന കുട്ടികളുടെ പരിരക്ഷയ്ക്കും വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കുമുള്ള സഹായം ആ സ്ഥാപനത്തിന് ലഭ്യമാക്കും. ആറു വയസിന് താഴെയുള്ളവര്‍ക്ക് അങ്കണവാടികള്‍ വഴി പോഷകാഹാരം, വിദ്യാഭ്യാസം, ആരോഗ്യ സേവനം എന്നിവ നല്‍കും. പതിനെട്ട് മുതല്‍ 23 വയസുവരെയുള്ളവര്‍ക്ക് മാസംതോറും സ്‌റ്റൈപ്പന്റും, 23 വയസ് തികയുമ്പോള്‍ 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും ആരോഗ്യ ഇന്‍ഷുറന്‍സും ലഭിക്കും. ചടങ്ങില്‍ എ.ഡി.എം എന്‍. ഐ. ഷാജു, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ടി. യു. സ്മിത, ശിശു സംരക്ഷണ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി.എം. അസ്മിത, സോഷ്യല്‍ വര്‍ക്കര്‍ അജ്മല്‍ സിയാദ് എന്നിവര്‍ പങ്കെടുത്തു.